ജമ്മു: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരന്മാരില്‍ ഒരാള്‍ പതിനേഴുകാരന്‍. കശ്മീര്‍ ഐജി വിജയകുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലഷ്‌കര്‍ ഇ തോായിബയുടെ ഉന്നത കമാന്‍ഡര്‍ ബാസിത്തിന്റെ വലകൈയാണ് കൊല്ലപ്പെട്ട മറ്റൊരു ഭീകരന്‍.
പ്രധാനമന്ത്രി നരേന്ദ്ര മോഡി ജമ്മു കശ്മീര്‍ സന്ദര്‍ശിച്ച ദിവസം തന്നെ ഏറ്റുമുട്ടല്‍ നടന്നത് ഗൗരവത്തോടെയാണ് ഏജന്‍സികള്‍ കാണുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി കശ്മീരിലുണ്ടായ നാലാമത്തെ ഏറ്റുമുട്ടലാണിത്.
ഏപ്രില്‍ പതിനാറിന് ശ്രീനഗറിലെ വീട്ടില്‍ നിന്നും പോയ പതിനേഴുകാരനെ അന്ന് മുതല്‍ കാണാനില്ലായിരുന്നു. കൗമാരക്കാരനോട് വീട്ടിലേക്ക് മടങ്ങിയെത്താന്‍ കുടുംബം സാമൂഹ്യ മാധ്യമങ്ങള്‍ മുഖേന അഭ്യര്‍ത്ഥിച്ചിരുന്നു.
ലഷ്‌കര്‍ ഇ തോയിബയുടെ ഡെപ്യൂട്ടി കമാന്‍ഡര്‍ റെഹാന്‍ എന്ന ആരിഫ് ഹസര്‍, പാക്കിസ്ഥാന്‍ സ്വദേശി ഹഖാനി എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് രണ്ട് ഭീകരര്‍. ശ്രീനഗറില്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പര്‍വേസ്, സബ് ഇന്‍സ്പെക്ടര്‍ അര്‍ഷിദ്, മൊബൈല്‍ ഫോണ്‍ കടയുടമ എന്നിവരെ കൊലപ്പെടുത്തിയ കേസുകളില്‍ പ്രതിയാണ് റെഹാന്‍.
നേരത്തെ ബാരാമുള്ളയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചിരുന്നു. കുല്‍ഗാമിലും പുല്‍വാമയിലുമാണ് ഇവരെ വകവരുത്തിയത്. അതിന് മുമ്പ് ജമ്മുവിലെ സഞ്ചാവനില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ജെയ്ഷെ ഭീകരരും കൊല്ലപ്പെട്ടിരുന്നു.