ന്യൂഡല്‍ഹി: ചെറിയ പ്രായത്തില്‍ കുട്ടികളെ സ്‌കൂളില്‍ വിടരുതെന്ന് സുപ്രീം കോടതി. കേന്ദ്രീയ വിദ്യാലയത്തില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടാനുള്ള കുറഞ്ഞ പ്രായം ആറ് വയസാക്കുന്നതിനെ ചോദ്യം ചെയ്ത് രക്ഷിതാക്കള്‍ നല്‍കിയ അപ്പീലിലാണ് കോടതിയുടെ നിരീക്ഷണം. നേരത്തേ രക്ഷിതാക്കളുടെ ഹര്‍ജി തള്ളിയ ഡല്‍ഹി ഹൈക്കോടതി ഉത്തരവ് ശരിവച്ച സുപ്രീം കോടതി അപ്പീല്‍ തള്ളുകയായിരുന്നു.
മുന്‍കൂട്ടി അറിയിക്കാതെ പ്രായപരിധി മാറ്റിയത് വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ പ്രവേശനത്തിനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് അപ്പീലില്‍ രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടി. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 21 സംസ്ഥാനങ്ങള്‍ ആറ് വയസ് പ്രായപരിധി നടപ്പാക്കിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
വളരെ ചെറിയ പ്രായത്തില്‍ കുട്ടികളെ സ്‌കൂളിലയ്ക്കുന്നത് അവരുടെ മാനസികാരോഗ്യത്തിന്റെ പ്രശ്‌നമാണെന്ന് സുപ്രീം കോടതി വിലയിരുത്തി. രണ്ട് വയസ് തികയുമ്പോള്‍ തന്നെ കുട്ടികളെ സ്‌കൂളിലയയ്ക്കാന്‍ രക്ഷിതാക്കള്‍ക്ക് തിരക്കാണ്. കുട്ടിയുടെ സ്‌കൂള്‍ പ്രവേശനത്തിന് ശരിയായ പ്രായം സംബന്ധിച്ച് പഠനങ്ങളുണ്ട്.
ഏത് പ്രായത്തിലും ഏത് സാഹചര്യവുമായി പൊരുത്തപ്പെടുന്ന പ്രതിഭയാണ് തന്റെ കുട്ടിയെന്നാണ് ഓരോ രക്ഷിതാവും കരുതുന്നത്. കുട്ടിയുടെ മനസികാരോഗ്യത്തെ കുറിച്ച് ഓരോ രക്ഷിതാവും ചിന്തിക്കണം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സ്‌കൂള്‍ പ്രവേശനത്തിനായി പ്രായപരിധി ഏകീകരിച്ചതിനോട് സുപ്രീം കോടതി യോജിച്ചു.