പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യൂറോപ്യന്‍ സന്ദര്‍ശനം മെയ് രണ്ടു മുതല്‍

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യൂറോപ്യന്‍ സന്ദര്‍ശനം മെയ് രണ്ടു മുതല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി യൂറോപ്യന്‍ രാജ്യങ്ങളില്‍ പര്യടനം നടത്തുന്നു. മെയ് രണ്ട് മുതല്‍ മെയ് നാലുവരെ പ്രധാനമന്ത്രി യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജര്‍മ്മനി, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന അദ്ദേഹം ഈ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്‍മാരുമായി കൂടിക്കാഴ്ച നടത്തും.

ജര്‍മ്മനിയില്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി മോഡി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. ഇതിന് പുറമെ ഇന്ത്യയും ജര്‍മ്മനിയും തമ്മിലുള്ള ആറാമത് ഇന്റര്‍ ഗവണ്‍മെന്റല്‍ മീറ്റിംഗിലും അദ്ദേഹം പങ്കെടുക്കും. ജര്‍മ്മനിക്ക് ശേഷം ഡാനിഷ് പ്രധാനമന്ത്രി മാറ്റ് ഫ്രെഡറിക്‌സന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി മോഡി കോപ്പന്‍ ഹേഗന്‍ സന്ദര്‍ശിക്കും. അവിടെ രണ്ടാം ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിയില്‍ പങ്കെടുക്കും.

മെയ് നാലിന് ഇന്ത്യയിലേക്ക് മടങ്ങുന്നതിന് മുമ്പ് ഫ്രാന്‍സില്‍ നിയുക്ത പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായും കൂടിക്കാഴ്ച നടത്തും. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മാക്രോണുമായി കൂടിക്കാഴ്ച നടത്തുന്ന ആദ്യ നേതാക്കളില്‍ ഒരാളാകും മോഡി. റഷ്യയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ യൂറോപ്പ് ഇന്ത്യയോട് തുടര്‍ച്ചയായി ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ യൂറോപ്പ് സന്ദര്‍ശനത്തിന് ഏറെ പ്രധാന്യം കല്‍പിക്കപ്പെടുന്നുണ്ട്.

റഷ്യ-ഉക്രെയ്ന്‍ യുദ്ധം തടയാന്‍ ഇന്ത്യ മധ്യസ്ഥത വഹിച്ചാല്‍ തനിക്ക് എതിര്‍പ്പില്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രിക്ക് ഈ മൂന്ന് രാജ്യങ്ങളുമായും ചര്‍ച്ച നടത്താനുള്ള അവസരം കൂടിയാകും യൂറോപ്യന്‍ പര്യടനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.