ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അസം സന്ദര്‍ശനം മോടിയാക്കാന്‍ ഒരു ദിവസത്തെ വാഹനങ്ങള്‍ക്ക് മാത്രമായി സംസ്ഥാനം 29 കോടി രൂപയിലധികം ചെലവാക്കി.
എന്നാൽ ഈ ആരോപണത്തെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ നിഷേധിച്ചുകൊണ്ട് രംഗവന്നു. വാഹനങ്ങളുടെ ഈ 'കോടിച്ചെലവിനെ' പറ്റി മുതിര്‍ന്ന അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.
പ്രധാനമന്ത്രിയുടെ ഒരു ദിവസത്തെ സന്ദര്‍ശനത്തിന് 8000 വാഹനങ്ങളും അതിന് ചെലവ് 29 കോടിയുമോ എന്ന് അമ്പരപ്പോടെയാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.
വാഹനങ്ങളുടെ വിവരങ്ങളും അതിന്റെ ചെലവുകളുടെയും വിവരങ്ങളടങ്ങിയ ഒരു കുറിപ്പിന്റെ ചിത്രവും ട്വീറ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ഇത് കൂടാതെ പൊതുമേഖലാ സ്ഥാപനങ്ങളായ ബാങ്കുകളും റെയില്‍വേയും എല്‍ഐസിയുമൊക്കെ വില്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടികളെ അദ്ദേഹം പരിഹസിക്കുകയും ചെയ്യുന്നുണ്ട്.
എന്നാല്‍ ഇത് ദുരുദ്ദ്വേശപരമായ പ്രചരണമാണെന്ന് പറഞ്ഞുകൊണ്ടാണ് ഹിമന്ത ബിശ്വ ശര്‍മ്മ ആരോപണത്തെ നിഷേധിച്ചത്. പ്രധാനമന്ത്രിയുടെ ഗതാഗതത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഒരു തുകയും ചെലവഴിച്ചിട്ടില്ലെന്നും ശര്‍മ്മ പറഞ്ഞു.
ഏപ്രില്‍ 28ന് കര്‍ബി, ആംഗ്ലോംഗിലും ദിബ്രൂഗഡിലും നടന്ന പ്രധാനമന്ത്രിയുടെ പരിപാടിയിലേക്ക് ആളുകളെ എത്തിക്കുന്നതിന് സര്‍ക്കാര്‍ ഒരു തുകയും ചെലവഴിച്ചിട്ടില്ലെന്ന് പ്രസ്താവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത് ശരിയല്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രചരണമാണ് അതിനാല്‍ ഞങ്ങള്‍ ഇത് നിഷേധിക്കുന്നുവെന്നാണ് ശര്‍മ്മ ഭൂഷണ് മറുപടിയായി ട്വീറ്റ് ചെയ്തത്.