സിദ്ധുവിനെതിരേ കടുത്ത നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സോണിയയ്ക്ക് കത്ത്

സിദ്ധുവിനെതിരേ കടുത്ത നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സോണിയയ്ക്ക് കത്ത്

ന്യൂഡല്‍ഹി: പഞ്ചാബ് മുന്‍ പിസിസി പ്രസിഡന്റ് നവജ്യോത് സിംഗ് സിദ്ധുവിനെതിരേ നടപടി എടുക്കണമെന്ന് പഞ്ചാബിന്റെയും ചണ്ഡിഗഡിന്റെയും ചുമതലയുള്ള ഹരിഷ് ചൗധരി. ഇടക്കാല കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്കാണ് ഏപ്രില്‍ 23 ന് അദേഹം കത്തയച്ചത്.

നവംബര്‍ മുതല്‍ ഇതുവരെ പാര്‍ട്ടിയുടെ ചുമതലയുള്ള ആളെന്ന നിലയില്‍ തന്റെ നിരീക്ഷണത്തില്‍ സിദ്ധു തുടര്‍ച്ചയായി അച്ചടക്കം ലംഘിച്ചുവെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. തുടര്‍ച്ചയായി ഉപദേശം നല്‍കിയിട്ടും സര്‍ക്കാറിനെതിരായ വിമര്‍ശനം അദ്ദേഹം തുടരുകയായിരുന്നുവെന്നും കത്തില്‍ പറയുന്നുണ്ട്. എന്നാല്‍, കത്തിനെ കുറിച്ചുള്ള ചോദ്യത്തിന് അത് തങ്ങളുടെ പാര്‍ട്ടിയുടെ അഭ്യന്തര കാര്യമാണെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്.

സിദ്ധുവിന്റെ അച്ചടക്ക ലംഘനത്തിന്റെ വിവരങ്ങള്‍ പഞ്ചാബ് കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനും കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി മുകളിലാണ് താനെന്ന് വരുത്താനുള്ള ശ്രമമാണ് സിദ്ധു നടത്തിയത്. അതുകൊണ്ട് സിദ്ധുവിനോട് വിശദീകരണം ചോദിച്ചതിന് ശേഷം നടപടിയെടുക്കണമെന്ന് കത്തില്‍ പറയുന്നുണ്ട്. പഞ്ചാബ് കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഹൈക്കമാന്‍ഡിന് ഇതുവരെ സാധിച്ചിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.