ഇന്ത്യ-പാക് അതിർത്തിയിൽ 150 മീറ്റർ നീളമുള്ള തുരങ്കം; ഭീകരർ നുഴഞ്ഞു കയറാൻ ഉപയോഗിച്ചതെന്ന് ബിഎസ്‌എഫ്

ഇന്ത്യ-പാക് അതിർത്തിയിൽ 150 മീറ്റർ നീളമുള്ള തുരങ്കം; ഭീകരർ നുഴഞ്ഞു കയറാൻ ഉപയോഗിച്ചതെന്ന് ബിഎസ്‌എഫ്

ന്യൂഡല്‍ഹി: ഇന്ത്യ-പാക് അതിർത്തിയിൽ 150 മീറ്റർ നീളമുള്ള തുരങ്കം. ജമ്മു കാശ്‌മീരിലെ സാംബയുടെ എതിര്‍വശത്തായുള്ള ഇന്ത്യ പാക് അതിര്‍ത്തിയിലെ ചക് ഫക്വിറ പ്രദേശത്താണ് തുരങ്കം കണ്ടെത്തിയത് .

പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് കടക്കുന്നതിനായി ഭീകരര്‍ ഉപയോഗിച്ച 150 മീറ്റര്‍ നീളമുള്ള തുരങ്കം ആന്റി ടണലിംഗ് അഭ്യാസത്തിനിടെ അതിർത്തി സുരക്ഷാ സേനയാണ് (ബിഎസ്‌എഫ്) കണ്ടെത്തിയത്.
തുരങ്കം അടുത്തിടെ കുഴിച്ചതാണെന്ന് ബിഎസ്‌എഫ് വ്യക്തമാക്കി.

ഉടന്‍ നടക്കുന്ന അമര്‍നാഥ് യാത്രയ്ക്ക് നേരെ അക്രമം നടത്താനുള്ള പാക് ഭീകരരുടെ നീക്കത്തെ ഇതിലൂടെ തടഞ്ഞതായി ബിഎസ്‌എഫ് അറിയിച്ചു. തുരങ്കത്തിന്റെ തുറന്ന ഭാഗത്തിന് രണ്ട് അടിയോളമാണ് വ്യാസം. പ്രദേശത്ത് നിന്ന് 21 മണല്‍ ചാക്കുകളും കണ്ടെടുത്തു. ഇവ തുരങ്കത്തിന്റെ പുറത്തേക്കുള്ള ഭാഗം ശക്തിപ്പെടുത്താനാണ് ഉപയോഗിക്കുന്നത്.
ഒന്നരവര്‍ഷത്തിനിടെ കണ്ടെത്തുന്ന അ‌ഞ്ചാമത്തെ തുരങ്കമാണിത്.

ഇന്ത്യയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള പാകിസ്ഥാന്‍ ഭരണകൂടത്തിന്റെ ദുഷ്ട തന്ത്രമാണിതെന്ന് അതിർത്തി സുരക്ഷാ സേന ആരോപിച്ചു. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ രണ്ട് ചാവേറുകള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതിനായി ഈ തുരങ്കം ഉപയോഗിച്ചതായി ബിഎസ്‌എഫ് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.