പള്ളിയുടെ കുരിശ് നശിപ്പിച്ച് കാവിക്കൊടി നാട്ടി; കര്‍ണാടകയില്‍ ഹിന്ദു തീവ്രവാദികളുടെ ക്രൈസ്തവ വിരുദ്ധ അഴിഞ്ഞാട്ടം തുടരുന്നു

പള്ളിയുടെ കുരിശ് നശിപ്പിച്ച് കാവിക്കൊടി നാട്ടി; കര്‍ണാടകയില്‍ ഹിന്ദു തീവ്രവാദികളുടെ ക്രൈസ്തവ വിരുദ്ധ അഴിഞ്ഞാട്ടം തുടരുന്നു

മംഗളൂരു: കേരളത്തില്‍ ക്രൈസ്തവ സമുദായത്തെ ഒപ്പം നിര്‍ത്താന്‍ ബിജെപി കേന്ദ്ര നേതൃത്വം ചരടുവലികള്‍ നടത്തുമ്പോഴും പാര്‍ട്ടി ഭരിക്കുന്ന കര്‍ണാടകയില്‍ ക്രൈസ്തവര്‍ക്കെതിരായ പീഡനം നിര്‍ബാധം തുടരുന്നു. കര്‍ണാടകയിലെ പേരട്കയില്‍ തീവ്ര ഹിന്ദുത്വവാദികള്‍ ക്രൈസ്തവ ആരാധനാലയത്തിന്റെ വാതില്‍ കുത്തിത്തുറന്ന് കുരിശ് നശിപ്പിച്ച് കാവിക്കൊടി സ്ഥാപിച്ചു.

കഴിഞ്ഞ ദിവസമാണ് സംഭവം. അസംബ്ലി ഓഫ് ഗോഡ് ആരാധനാലയത്തില്‍ അര്‍ധരാത്രി അനധികൃതമായി അതിക്രമിച്ച് കടന്ന ഹിന്ദു തീവ്രവാദികളാണ് ക്രൈസ്തവ വിശ്വാസികള്‍ക്ക് ഏറെ വേദന ഉളവാക്കുന്ന ഹീനകൃത്യം നടത്തിയത്. അക്രമികള്‍ ഹനുമാന്റെ ഛായാചിത്രം ആരാധനാലയത്തില്‍ സ്ഥാപിച്ചതായും ദേവാലയത്തിന്റെ ഉത്തരവാദിത്വമുള്ള ഫാ. ജോസ് വര്‍ഗീസ് പറയുന്നു. വൈദികന്റെ പരാതിയില്‍ കടബ പോലീസ് കേസെടുത്തു.

അക്രമത്തിന് പുറമെ അവര്‍ പള്ളിയില്‍ മോഷണവും നടത്തിയിരുന്നു. പള്ളിയില്‍ സ്ഥാപിച്ചിരുന്ന ഇലക്ട്രിക് മീറ്റര്‍, വാട്ടര്‍ പമ്പ്, പൈപ്പുകള്‍ പള്ളിയുടെയും പ്രാര്‍ഥനാലയത്തിന്റെയും രേഖകള്‍ എന്നിവയും മോഷ്ടിച്ചുവെന്ന് പരാതിയില്‍ പറയുന്നു. ഐ.പി.സി സെക്ഷന്‍ 448 (അതിക്രമിച്ചു കടക്കല്‍), 295 3 (മതവികാരം വണപ്പെടുത്തത്), 427, 329 (മോഷണം) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കര്‍ണാടകയില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരെ വലിയ തോതിലുള്ള ആക്രമണമാണ് അരങ്ങേറുന്നത്. പരാതി നല്‍കിയാല്‍ പൊലീസ് കേസെടുക്കുമെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടാകാറില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.