ന്യൂഡല്‍ഹി: കോൺഗ്രസ് ദരിദ്രർക്കും മധ്യവർഗ ഇന്ത്യൻ കുടുംബങ്ങൾക്കും വേണ്ടിയാണ് ഭരിച്ചതെന്ന് രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാറിന്റെ ഭരണത്തിൽ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
എല്‍.പി.ജി സിലിണ്ടറിന്റെ വിലവര്‍ധനവും സബ്‌സിഡി പിന്‍വലിച്ചതും ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററിലൂടെ രാഹുല്‍ വിമര്‍ശനമുന്നയിച്ചത്. ഇന്നത്തെ വിലയ്ക്ക് യു.പി.എ കാലത്ത് ഗ്യാസ് സിലിണ്ടര്‍ രണ്ടെണ്ണം ലഭിക്കുമായിരുന്നുവെന്നാണ് രാഹുല്‍ ഗാന്ധിയുടെ അവകാശവാദം.
'എല്‍.പി.ജി സിലിണ്ടറിന് യു.പി.എ കാലത്ത് 410 രൂപയായിരുന്നു. അന്ന് 827 രൂപ സബ്‌സിഡി അനുവദിച്ചിരുന്നു. ബിജെപി ഭരിക്കുന്ന ഇപ്പോള്‍ സിലിണ്ടറിന് 999 രൂപയാണ്. സബ്‌സിഡി തുക വട്ടപൂജ്യം. കോണ്‍ഗ്രസ് ദരിദ്രര്‍ക്കും മധ്യവര്‍ഗ ഇന്ത്യന്‍ കുടുംബങ്ങള്‍ക്കുമായാണ് ഭരിച്ചത്. അതാണ് നമ്മുടെ സാമ്പത്തിക നയത്തിന്റെ കാതല്‍'- രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.