ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി; ഇപ്പോള്‍ തീര്‍പ്പുകല്‍പ്പിക്കാനാവില്ലെന്ന് സുപ്രീം കോടതി

ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി; ഇപ്പോള്‍ തീര്‍പ്പുകല്‍പ്പിക്കാനാവില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്ന വിഷയത്തില്‍ ഇപ്പോള്‍ തീര്‍പ്പുകല്‍പ്പിക്കാനാവില്ലെന്ന് സുപ്രീം കോടതി. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തണമെന്ന് കോടതി നിര്‍ദേശം നല്‍കി.

ഇതിനായി മൂന്ന് മാസത്തെ സമയം കേന്ദ്രത്തിന് അനുവദിച്ചിട്ടുണ്ട്. ജമ്മു കാശ്‌മീര്‍, ലക്ഷദ്വീപ്‌, മിസോറാം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, പഞ്ചാബ്‌, നാഗാലാന്‍ഡ്‌, മേഘാലയ എന്നിവിടങ്ങളിലെ ഹിന്ദുക്കള്‍ക്ക്‌ ന്യൂനപക്ഷ പദവി നല്‍കണമെന്നാവശ്യപ്പെട്ട് 2020 ലാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്‌.

അതേസമയം വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ നിലപാട് മാറ്റിയിരിക്കുകയാണ്. ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാമെന്നായിരുന്നു കേന്ദ്രം ആദ്യം പറഞ്ഞിരുന്നത്.

എന്നാല്‍ ന്യൂനപക്ഷ വിഭാഗങ്ങളെ നിശ്ചയിക്കാനുള്ള അവകാശം കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാണെന്നാണ് കേന്ദ്രം ഇപ്പോള്‍ പറയുന്നത്. അഡ്വക്കേറ്റ് അശ്വിനി ഉപാദ്ധ്യായ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രത്തിന്റെ നിലപാട് മാറ്റം.

ന്യൂനപക്ഷ പദവി നിര്‍ണയിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയാല്‍ ദൂരവ്യാപകമായ ഫലങ്ങളുണ്ടായേക്കുമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. സമഗ്ര ചര്‍ച്ച നടത്താതെ തീരുമാനമെടുക്കുന്നത് നല്ലതല്ല എന്നും അത് അപ്രതീക്ഷിതമായ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.