ന്യുഡല്‍ഹി: ജമ്മു കശ്മീരില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ട് പേരെ ഭീകരര്‍ വധിച്ചതില്‍ വന്‍ പ്രതിഷേധം. പുല്‍വാമയില്‍ പൊലീസ് ഉദ്യോഗസ്ഥനും ബുദ്ഗാമില്‍ സര്‍ക്കാര്‍ ജീവനക്കാരനായ കശ്മീരി പണ്ഡിറ്റുമാണ് കൊല്ലപ്പെട്ടത്. ബുദ്ഗാമില്‍ പ്രതിഷേധിച്ച് റോഡിലിറങ്ങിയ നാട്ടുകാരും പൊലീസും ഏറ്റുമുട്ടി.
താഴ്വരയില് സുരക്ഷയൊരുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് ബുദ്ഗാം ജില്ലയില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനായ രാഹുല്‍ ഭട്ട് ഓഫീസിനുള്ളില്‍ ഭീകരരുടെ വെടിയേറ്റ് മരിച്ചത്. കശ്മീര്‍ ടൈഗേഴ്സ് എന്ന ഭീകര സംഘടന കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
ഇന്ന് രാവിലെയാണ് പുല്‍വാമയിലെ സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍ റിയാസ് അഹമ്മദ് വെടിയേറ്റ് മരിച്ചത്. രാഹുല്‍ ഭട്ടിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് റോഡിലിറങ്ങിയ കശ്മിരി പണ്ഡിറ്റ് വിഭാഗം സുരക്ഷയൊരുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചു.
കൊലപാതകത്തെ അപലപിച്ച ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ പോകില്ലെന്ന് പറഞ്ഞു. താഴ്വരയില് സുരക്ഷയൊരുക്കുന്നതില്‍ കേന്ദ്രം സമ്പൂര്‍ണ പരാജയമാണെന്ന് മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള വിമര്‍ശിച്ചു.