പി. ചിദംബരത്തിനും മകനും കുരുക്ക് മുറുക്കി കേന്ദ്രം; ഓഫീസുകളിലും വീടുകളിലും സിബിഐ റെയ്ഡ്

പി. ചിദംബരത്തിനും മകനും കുരുക്ക് മുറുക്കി കേന്ദ്രം; ഓഫീസുകളിലും വീടുകളിലും സിബിഐ റെയ്ഡ്

ചെന്നൈ: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ വീട് ഉള്‍പ്പെടെ ഏഴിടങ്ങളില്‍ സിബിഐ റെയ്ഡ്. ഡല്‍ഹി, മുംബൈ, ചെന്നൈ, തമിഴ്നാട്ടിലെ ശിവഗംഗ എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിക് ചിദംബരത്തിന്റെ പേരിലുള്ള കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നതെന്നാണ് പ്രാഥമിക വിവരം.

കാര്‍ത്തിക്കിന്റെ 2010 മുതല്‍ 2014 വരെയുള്ള കാലത്തെ സാമ്പത്തിക ഇടപാടുകളാണ് സിബിഐ അന്വേഷിക്കുന്നത്. ഇത് ഒരു പ്രത്യേക കേസായി പരിഗണിച്ചാണ് സിബിഐ അന്വേഷണം നടക്കുന്നത്. ഏഴ് സ്ഥലങ്ങളിലും ഒരേസമയത്താണ് പരിശോധന നടക്കുന്നത്.

പിതാവ് ധനമന്ത്രിയായിരിക്കെ 305 കോടി രൂപയുടെ വിദേശ ഫണ്ട് സ്വീകരിച്ചതും ഐഎന്‍എക്‌സ് മീഡിയയ്ക്ക് ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ബോര്‍ഡ് (എഫ്‌ഐപിബി) അനുമതി നല്‍കിയതും ഉള്‍പ്പെടെ നിരവധി കേസുകളില്‍ കാര്‍ത്തി ചിദംബരത്തിനെതിരെ നിലവില്‍ അന്വേഷണം നടക്കുന്നുണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ള ലോക്സഭാ അംഗം കൂടിയാണ് കാര്‍ത്തി ചിദംബരം.

ഐഎന്‍എക്‌സ് മീഡിയ അഴിമതിയില്‍ 2019 ഓഗസ്റ്റില്‍ ചിദംബരം അറസ്റ്റിലായിരുന്നു. അന്ന് 106 ദിവസം തിഹാര്‍ ജയിലില്‍ കിടന്ന ശേഷമാണ് അദേഹത്തിന് ജാമ്യം ലഭിച്ചത്. അന്നത്തെ കേസില്‍ വിചാരണ ഇപ്പോഴും നടക്കുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.