പാണ്ടിക്കറിയാം പട്ടിണിയുടെ വില: ഭിക്ഷ കിട്ടിയ പണത്തിലൊരു പങ്ക് ശ്രീലങ്കയ്ക്ക് നല്‍കി തമിഴ് യാചകന്‍

പാണ്ടിക്കറിയാം പട്ടിണിയുടെ വില: ഭിക്ഷ കിട്ടിയ പണത്തിലൊരു പങ്ക് ശ്രീലങ്കയ്ക്ക് നല്‍കി തമിഴ് യാചകന്‍

ചെന്നൈ: തനിക്ക് യാചിച്ചു കിട്ടിയ പണത്തിന്റെ ഒരു പങ്ക് ശ്രീലങ്കന്‍ സാമ്പത്തിക സഹായ നിധിയിലേക്ക് കൈമാറി ശ്രദ്ധ നേടിയിരിക്കുകയാണ് പാണ്ടി എന്ന തമിഴ് യാചകന്‍. ഡിണ്ടിഗല്‍ കലക്ടറുടെ ജനസമ്പര്‍ക്ക പരിപാടിയിലെത്തിയ തൂത്തുക്കുടി ജില്ലയിലെ 70കാരന്‍ പാണ്ടിയാണ് പതിനായിരം രൂപ നല്‍കി വാര്‍ത്തയില്‍ നിറഞ്ഞത്.

ഇത് തമിഴ് സഹോദരങ്ങള്‍ക്കുള്ള തന്റെ ഒരു ചെറു സഹായം മാത്രമാണെന്ന് പാണ്ടി പറയുന്നു. ശ്രീലങ്കയിലെ തമിഴ് ജനതയുടെ കഷ്ടപ്പാട് മാധ്യമങ്ങളില്‍ക്കൂടി അറിഞ്ഞപ്പോള്‍ തന്റെ സമ്പാദ്യത്തിന്റെ ചെറിയൊരു ഭാഗം ജില്ലാ കലക്ടര്‍ മുഖേന എത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വന്‍ സുരക്ഷയുള്ള കലക്ടറേറ്റിലെത്തിയപ്പോള്‍ തടഞ്ഞെങ്കിലും കലക്ടറെ കണ്ടു സഹായം കൈമാറാനായതിന്റെ സന്തോഷത്തിലാണു പാണ്ടി. മുമ്പും ഇതുപോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പാണ്ടി പറയുന്നു.

മുംബൈയിലാണ് പാണ്ടി ജീവിതം കരുപിടുപ്പിക്കുന്നത്. 1980 ല്‍ മുംബൈയിലെത്തിയ പാണ്ടി ചായക്കട നടത്തി. ഇടയ്ക്കു ചുമട്ടു തൊഴിലാളിയുമായി. 2000 ല്‍ തമിഴ്‌നാട്ടില്‍ തിരിച്ചെത്തി. ഭിക്ഷാടനത്തിലൂടെ ലഭിച്ച തുക തമിഴ്‌നാട്ടിലെ 400 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കു പ്രാഥമിക സൗകര്യങ്ങളൊരുക്കാന്‍ നല്‍കിയ ചരിത്രവും പാണ്ടിക്കുണ്ട്. പാണ്ടിയുടെ വാര്‍ത്ത ദേശീയ മാധ്യമങ്ങള്‍ പോലും വലിയ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.