ഡോക്ടര്‍ ചമഞ്ഞ് രോഗിയെ ചികിത്സിച്ചത് 10 ദിവസം; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 22 കാരന്‍ പിടിയിൽ

ഡോക്ടര്‍ ചമഞ്ഞ് രോഗിയെ ചികിത്സിച്ചത് 10 ദിവസം; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 22 കാരന്‍ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോക്ടറായി ആള്‍മാറാട്ടം നടത്തിയ രോഗികളെ പരിശോധിച്ച്‌ തട്ടിപ്പുനടത്തിയ യുവാവ് പിടിയില്‍. പൂന്തുറ മാണിക്യവിളാകം സ്വദേശി നിഖിലിനെ(22)യാണ് ആശുപത്രി ജീവനക്കാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.

കാലിന് പരിക്കുപറ്റി ചികിത്സയിലായിരുന്ന വിഴിഞ്ഞം സ്വദേശി റിനുവിനെയാണ് നിഖിൽ കബളിപ്പിച്ചത്. നേരത്തേയുള്ള പരിചയം മുതലെടുത്ത് റിനുവിന് കൂട്ടിരിക്കാനെന്ന പേരിൽ പത്തു ദിവസമാണ് ഇയാൾ സ്റ്റെതസ്കോപ്പ് ധരിച്ച് ആശുപത്രിയിൽ കഴിഞ്ഞത്.

മാരകമായ രോഗങ്ങളുണ്ടെന്നു പറഞ്ഞു ഭയപ്പെടുത്തി മരുന്നിനും പരിശോധനകൾക്കുമായി റിനുവിന്റെ കൈയിൽനിന്ന് നിഖിൽ പണവും കൈക്കലാക്കി. ഇയാളുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്കായി കൊണ്ടുപോകുന്നത് നിഖിലായിരുന്നു. രോഗി ഡിസ്ചാർജാകാതിരിക്കാൻ സാമ്പിളുകളിൽ കൃത്രിമം കാണിക്കുകയും ചെയ്തു.

രോഗികളെ ഇയാള്‍ പരിശോധിക്കുന്നത് കണ്ട് മറ്റ് ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നി. പരിശോധനാഫലങ്ങൾ ആശയക്കുഴപ്പം സൃഷ്ടിച്ചതോടെ ഡോക്ടർമാർക്കു സംശയം ഉറപ്പായി. തുടർന്നു നടത്തിയ അന്വേഷണത്തിൽ വ്യാജനെ കണ്ടെത്തുകയായിരുന്നു. ഉടനെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പോലീസെത്തി നിഖിലിനെ കസ്റ്റഡിയിലെടുത്തു. നിഖിലിനെതിരേ ആൾമാറാട്ടം, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയതായി മെഡിക്കൽ കോളേജ് സി.ഐ. പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.