'ജഡ്ജിമാരെ ഭീഷണിപ്പെടുത്തുന്നത് ഫാഷനായി മാറി'; ഇത് നീതിന്യായ വ്യവസ്ഥക്ക് തന്നെ കളങ്കം: സുപ്രീം കോടതി

'ജഡ്ജിമാരെ ഭീഷണിപ്പെടുത്തുന്നത് ഫാഷനായി മാറി'; ഇത് നീതിന്യായ വ്യവസ്ഥക്ക് തന്നെ കളങ്കം: സുപ്രീം കോടതി

ന്യൂഡല്‍ഹി: ജഡ്ജിമാര്‍ക്കെതിരെ പരസ്യമായി ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച്‌ സുപ്രീം കോടതി. ജഡ്ജിമാരെ ഭീഷണിപ്പെടുത്തുന്നത് ഫാഷനായി മാറിയിട്ടുണ്ടെന്നും ഇത് നീതിന്യായ വ്യവസ്ഥക്ക് തന്നെ കളങ്കമാണെന്നും സുപ്രീം കോടതി പറഞ്ഞു.

കോടതിയലക്ഷ്യ കേസില്‍ 15 ദിവസ തടവിന് ശിക്ഷിക്കപ്പെട്ട അഭിഭാഷകന്‍റെ കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡും ബേല.എം ത്രിവേദിയും അടങ്ങുന്ന ബെഞ്ചാണ് പരാമര്‍ശം നടത്തിയത്.

മഹാരാഷ്ട്രയും ഉത്തര്‍പ്രദേശുമാണ് ഈ പ്രവണതയില്‍ മുന്നില്‍ നില്‍ക്കുന്ന രണ്ട് സംസ്ഥാനങ്ങളെന്ന് സുപ്രീം കോടതി പറഞ്ഞു. ജഡ്ജി എത്ര ശക്തനാണോ അത്രത്തോളം മോശമായ ആരോപണങ്ങള്‍ അവര്‍ നേരിടേണ്ടി വരുന്നു. എന്നാല്‍ വിഷയത്തില്‍ ജഡ്ജിമാര്‍ക്ക് ഒരു പൊലീസുകാരന്റെ സംരക്ഷണം പോലും ലഭിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

നീതിന്യായ പ്രക്രിയയെ തടസപ്പെടുത്താന്‍ ആരു ശ്രമിച്ചാലും അനന്തരഫലങ്ങള്‍ നേരിടേണ്ടിവരുമെന്ന് അഭിഭാഷകന്റെ ഹ്രസ്വകാല തടവ് ശരിവച്ചുകൊണ്ട് കോടതി കൂട്ടിച്ചേര്‍ത്തു.

ഈ കേസില്‍ ജയില്‍ ശിക്ഷ വളരെ മൃദുവായ ശിക്ഷയാണെന്നും എന്നാല്‍ തടവിലാകുന്നതോടെ പ്രാക്ടീസ് ചെയ്യാനാവാത്തത് വഴി പ്രതിക്ക് പശ്ചാത്താപമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.