അമൃത്സര്‍: പഞ്ചാബില്‍ ഏറെ പ്രതീക്ഷയോടെ അധികാരത്തില്‍ വന്ന ആം ആദ്മി സര്‍ക്കാരില്‍ തുടക്കത്തിലേ പുറത്താക്കൽ. അഴിമതി ആരോപണത്തെ തുടര്‍ന്ന് ആരോഗ്യ മന്ത്രി വിജയ് സിംഗ്ലയെ മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പുറത്താക്കി.
സംസ്ഥാനത്ത് ഒരുതരത്തിലുള്ള അഴിമതിയും വച്ചുപുലര്‍പ്പിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കരാറുകള്‍ക്കായി ഉദ്യോഗസ്ഥരില്‍ നിന്ന് സിംഗ്ല ഒരു ശതമാനം കമ്മീഷന്‍ ആവശ്യപ്പെടുകയായിരുന്നു. മന്ത്രിക്കെതിരെ വ്യക്തമായ തെളിവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ശക്തമായ നടപടിയിലേക്ക് നീങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൈക്കൂലിയോട് സഹിഷ്ണുത കാണിക്കില്ലെന്നും മന്ത്രിക്കെതിരെ കര്‍ശന നടപടിയെടുക്കുകയാണെന്നും മുഖ്യമന്ത്രി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. സിംഗ്ല തെറ്റുകള്‍ സമ്മതിച്ചതായും മുഖ്യമന്ത്രി അവകാശപ്പെട്ടു. പുറത്താക്കിയ പിന്നാലെ പഞ്ചാബ് പൊലീസിലെ അഴിമതി വിരുദ്ധ സെല്‍ സിംഗ്ലയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഭഗവന്ത് മാനിന്റെ നടപടിയില്‍ എ.എ.പി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ അഭിനന്ദിച്ചു. 'നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു ഭഗവന്ത്, നിങ്ങളുടെ പ്രവൃത്തി എന്റെ കണ്ണ് നിറച്ചു. ഇന്ന് രാജ്യം മുഴുവന്‍ ആം ആദ്മി പാര്‍ട്ടിയെ ഓര്‍ത്ത് അഭിമാനിക്കുന്നുണ്ട്. ഭഗവന്ത് മാന്റെ വീഡിയോ പങ്കുവെച്ച് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.