കേരളത്തിൽ നിലവിലുള്ള സമാധാനന്തരീക്ഷവും മത മൈത്രിയും തകർക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണം: കെസിവൈഎം മാനന്തവാടി രൂപത

കേരളത്തിൽ നിലവിലുള്ള സമാധാനന്തരീക്ഷവും മത മൈത്രിയും തകർക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണം: കെസിവൈഎം മാനന്തവാടി രൂപത

മാനന്തവാടി: മതേതരത്വ ഇന്ത്യയിൽ നടമാടുന്ന വർഗീയ നടപടികൾ അപലപനീയമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത. ആലപ്പുഴയിൽ എസ്.ഡി.പി.ഐ - പോപ്പുലർഫ്രണ്ട്‌ റാലിക്കിടെ കൊച്ചു കുട്ടിയെക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചതിലും അത് ഏറ്റുചൊല്ലി വിദ്വേഷം പ്രചരിപ്പിച്ചതിലും സംഘാടകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കെസിവൈഎം മാനന്തവാടി രൂപത സമിതി ആവശ്യപ്പെട്ടു.

സഹജീവികളെ സഹോദര തുല്യം കണ്ട് സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും മത സഹിഷ്ണുതയുടെയും പാഠങ്ങൾ കൈമുതലാക്കി ജീവിക്കുന്ന നാട്ടിൽ കുഞ്ഞുങ്ങളിൽ പോലും വർഗീയതയുടെ വിഷം കുത്തിനിറച്ചും അധരങ്ങളിൽ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മുദ്രാവാക്യങ്ങൾ ഉയർത്തുകയും ചെയ്യുന്ന ഗൂഡപ്രവർത്തനങ്ങൾ സമൂഹത്തിന്റെ കെട്ടുറപ്പ് തകർക്കുന്നവയാണ്.

സമൂഹ നിർമ്മിതിയിൽ പങ്കാളികളാകേണ്ട പുതുതലമുറയിൽ മത വിദ്വേഷവും മതവെറിയുമല്ല വളർത്തിയെടുക്കെണ്ടത്. വിദ്യാർത്ഥികളിൽ സഹോദര തുല്യം സ്നേഹവും ബഹുമാനവും വളർത്തുന്ന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ തയ്യാറാകണമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ്‌ റ്റിബിൻ പാറക്കൽ അഭിപ്രായപ്പെട്ടു.

കെ.സി.വൈ.എം മാനന്തവാടി രൂപത വൈസ് പ്രസിഡന്റ്‌ നയന മുണ്ടക്കാതടത്തിൽ, ജനറൽ സെക്രട്ടറി ഡെറിൻ കൊട്ടാരത്തിൽ, ഭാരവാഹികളായ അമൽഡ തൂപ്പുംകര, ലിബിൻ മേപ്പുറത്ത്, ബ്രാവോ പുത്തൻപറമ്പിൽ, അനിൽ അമ്പലത്തിങ്കൽ, ഡയറക്ടർ ഫാ.അഗസ്റ്റിൻ ചിറക്കതോട്ടത്തിൽ, സിസ്റ്റർ സാലി സിഎംസി എന്നിവർ സംസാരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.