തിരുവനന്തപുരം: ആരോഗ്യ മേഖലയിലെ മികച്ച സേവനങ്ങള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ പുരസ്കാരം കിട്ടിയിട്ടും ആശാ വര്‍ക്കര്‍മാരുടെ ജീവിതം ദുരിതത്തില്‍. തുച്ഛമായ വേതനവും മാസങ്ങളുടെ കുടിശികയും കൂടി ആയതോടെ ഇവരില്‍ പലരും നിലനിന്ന് പോകാന്‍ പോലും ആകാത്ത അവസ്ഥയിലാണ്.
കിലോമീറ്ററുകളോളം നടന്ന് ആളുകളെ കണ്ടും വീടുകയറി ഇറങ്ങിയും ആരോഗ്യ ജാഗ്രതാ സന്ദേശങ്ങള്‍ കൈമാറിയും ഇവർ ജോലി ചെയ്യുന്നു. എല്ലാ മാസവും അഞ്ചാം തീയതി കിട്ടേണ്ട 6000 രൂപ ഓണറേറിയം മുടങ്ങിയിട്ടിപ്പോ രണ്ട് മാസം കഴിഞ്ഞു. ശരാശരി 2000 രൂപ വച്ച് കിട്ടുന്ന ഇന്‍സെന്റീവിനും ഉണ്ട് ഒരുമാസത്തെ കുടിശിക.
വര്‍ഷം മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയ അക്രഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റ് അഥവ ആശ പ്രവര്‍ത്തകര്‍ സംസ്ഥാനത്താകെ 26,448 പേരുണ്ട്. ആരോഗ്യമേഖലയിലടക്കം സര്‍ക്കാരുകള്‍ ആവിഷ്കരിക്കുന്ന പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കനുള്ള കണ്ണികളായാണ് ഇവരെ പരിഗണിക്കുന്നത്.
നാഷണല്‍ ഹെല്‍ത്ത് മിഷനും സംസ്ഥാന സര്‍ക്കാരും സംയുക്തമായാണ് ഓണറേറിയവും ഇന്‍സെന്റീവും നല്‍കുന്നത്. ഇത് സമയത്ത് കിട്ടാറില്ലെന്ന് മാത്രമല്ല കിട്ടുന്ന തുക തീര്‍ത്തും തുച്ഛവുമാണ്. യാത്രാപ്പടിയില്ല, ഫോണ്‍ അലവന്‍സ് ഇല്ല, മറ്റ് ആനുകൂല്യങ്ങളൊന്നുമില്ല. നിശ്ചിത തുക പ്രതിമാസ ശമ്ബളം വേണമെന്ന ആവശ്യത്തിനുമുണ്ട് ഏറെ പഴക്കം. എന്നാൽ ഇതൊന്നും ആരും കേള്‍ക്കാറില്ലെന്നാണ് ആശാ വര്‍ക്കര്‍മാരുടെ പരാതി.