കൊച്ചി: വിവാദ പ്രസംഗക്കേസില്‍ കസ്റ്റഡിയിലെടുത്ത പി.സി ജോര്‍ജിനെ പിന്തുണച്ച് ബിജെപി. പി.സി പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരായതിന് പിന്നാലെ അഭിവാദ്യമര്‍പ്പിച്ച് ബിജെപി സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ സ്റ്റേഷനിലെത്തി.
പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തിടുക്കം കാണിക്കുകയാണ്. അദ്ദേഹത്തിന് മുൻപ് വിവാദ പ്രസംഗം നടത്തിയ ബാക്കിയുള്ളവരേയും അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
മുജാഹിദ് ബാലുശ്ശേരിയെയും ഫസൽ ഗഫൂറിനെയും അറസ്റ്റ് ചെയ്യാത്ത പൊലീസ് പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ തിടുക്കം കാണിക്കുകയാണ്. പി.സിയ്ക്ക് പൂർണ പിന്തുണ നൽകുകയാണെന്നും സുരേന്ദ്രൻ പ്രതികരിച്ചു.
" മുജാഹിദ് ബാലുശ്ശേരിയെയും ഫസൽ ഗഫൂറിനെയും പൊലീസ് അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണ്?, കേരളത്തിൽ ഇതിന് മുൻപ് വിദ്വേഷ പ്രസംഗം നടത്തിയവരെ എന്തുകൊണ്ടാണ് പൊലീസ് അറസ്റ്റ് ചെയ്യാത്തത് എന്നും അദ്ദേഹം ചോദിച്ചു.
ആലപ്പുഴയിലെ പ്രകോപനപരമായ മുദ്രാവാക്യത്തിൽ പൊലീസ് ഇതുവരെ കുട്ടിയുടെ രക്ഷിതാക്കളെയും സംഘാടകരെയും അറസ്റ്റ് ചെയ്തിട്ടില്ല. പി.സി ജോർജിൻ്റെ കാര്യത്തിൽ മാത്രമാണ് സർക്കാരിന് തിടുക്കം . അത് തൃക്കാക്കരയിലെ 20 ശതമാനം മുസ്ലിം വോട്ട് ലക്ഷ്യം വച്ചുകൊണ്ടുള്ള വർഗീയ പ്രീണന നയമാണ്. അതല്ലാതെ മറിച്ചൊന്നുമല്ല.” എന്ന് സുരേന്ദ്രൻ പറഞ്ഞു.
കെ സുരേന്ദ്രന് പുറമേ തൃക്കാക്കര മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി എ.എന്‍ രാധാകൃഷ്ണൻ, സംസ്ഥാന നേതാക്കളായ പി.കെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. അതിനിടെ പിഡിപി പ്രവര്‍ത്തകര്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചത് സംഘർഷത്തിനിടയാക്കി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം പി.സി ജോർജിനെ പിന്തുണച്ച് നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്.
മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പമാണ് പി.സി പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തിയത്. പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്ത പി.സി ജോർജിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. അതേസമയം ജാമ്യം റദ്ദാക്കിയ നടപടിയില്‍ അപ്പീല്‍ പോകുമെന്ന് മകന്‍ ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. നിയമം അനുസരിച്ചാണ് സ്റ്റേഷനില്‍ ഹാജരായതെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.