അബുദാബി: അബുദബിയിലെ റസ്റ്ററന്‍റില്‍ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.
കാഞ്ഞങ്ങാട് കൊളവയൽ കാറ്റാടിയിലെ മേസ്ത്രി ദാമോദരൻ്റെവിവരം മകൻ ധനേഷ് ആണ് മരിച്ചത്. 32 വയസായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടികള്‍ പുരോഗമിക്കുകയാണ് എന്നാണ് ബന്ധുക്കളെ അബുദാബിയിലെ സന്നദ്ധ സംഘടനകൾ അറിയിച്ചിരിക്കുന്നത്.
നേരത്തെ അപകടത്തില്‍ മരിച്ച ആലപ്പുഴ വെൺമണി ചാങ്ങമല സ്വദേശി ശ്രീകുമാർ രാമകൃഷ്ണന്‍ നായരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ ആരംഭിച്ചതായി എംബസി വൃത്തങ്ങൾ അറിയിച്ചിരുന്നു. ഒരു പാകിസ്ഥാന്‍ സ്വദേശിയും അപകടത്തില്‍ മരിച്ചിരുന്നു.
അപകടത്തില്‍ 106 ഇന്ത്യാക്കാർക്ക് പരുക്കേറ്റതായി അബുദബിയിലെ ഇന്ത്യന്‍ എംബസി നേരത്തെ അറിയിച്ചിരുന്നു. ഖലീദിയ ഭാഗത്തെ റസ്റ്ററന്‍റിലാണ് തിങ്കളാഴ്ച സിലിണ്ടർ പൊട്ടിത്തെറിച്ച് ഉഗ്രസ്ഫോടനമുണ്ടായത്. പാചകവാതകം നിറയ്ക്കുന്നതിനിടെയുണ്ടായ ചോർച്ചയെ തുടർന്നാണ് അപകടമെന്നാണ് സൂചന.
120 ഓളം പേർക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും എംബസി വൃത്തങ്ങള്‍ അറിയിച്ചു. സ്ഫോടനത്തില്‍ സമീപത്തെ നിരവധി കടകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.