'കാട്ടുപന്നികളെ കൊന്നാല്‍ കടുവ വരും'; കേരളത്തെ കാത്തിരിക്കുന്നത് വലിയ അപകടമെന്ന് മേനക ഗാന്ധി

'കാട്ടുപന്നികളെ കൊന്നാല്‍ കടുവ വരും'; കേരളത്തെ കാത്തിരിക്കുന്നത് വലിയ അപകടമെന്ന് മേനക ഗാന്ധി

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബിജെപി എംപിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ മേനക ഗാന്ധി രംഗത്ത്. കാട്ടുപന്നിയില്ലാതെ ഒരു വനത്തിനും നിലനില്‍പില്ലെന്നും കൊല്ലാനുള്ള അനുമതി വന്യമൃഗങ്ങളുടെ കൂട്ടക്കൊലയിലേക്കു നയിക്കുമെന്നു ചൂണ്ടിക്കാട്ടിയും സംസ്ഥാന വനം മന്ത്രി എ.കെ ശശീന്ദ്രന് മേനക കത്തയച്ചു.

കടുവ ഉള്‍പ്പെടെ വന്യമൃഗങ്ങളുടെ മുഖ്യ ഭക്ഷണമാണു കാട്ടു പന്നികള്‍. അവയെ കൂട്ടത്തോടെ കൊന്നൊടുക്കിയാല്‍ ഈ വന്യമൃഗങ്ങള്‍ ഭക്ഷണം തേടി നാട്ടിലിറങ്ങും. മഹാരാഷ്ട്രയിലെ ചന്ദ്രാപുരില്‍ കാട്ടുപന്നിയെ കൊല്ലാന്‍ വനം മന്ത്രി ഉത്തരവിട്ടപ്പോള്‍ ഒരാഴ്ചയ്ക്കിടെ 200 എണ്ണത്തിനെ കൊന്നു. ഒരു മാസത്തിനകം അവിടെ വനത്തില്‍ നിന്ന് 60 കടുവകളാണു ഗ്രാമങ്ങളിലെത്തിയതെന്നും അവര്‍ പറഞ്ഞു. മന്ത്രി അതോടെ ഉത്തരവു റദ്ദാക്കി. അതേ അപകടം കേരളത്തിലും സംഭവിക്കാമെന്നു മേനക കത്തില്‍ ചൂണ്ടിക്കാട്ടി.

കേന്ദ്ര വന്യജീവി നിയമം അനുശാസിക്കുന്ന നടപടികള്‍ മാത്രമാണു കേരളം സ്വീകരിച്ചതെന്നു വ്യക്തമാക്കി മേനക ഗാന്ധിക്കു മറുപടി നല്‍കാന്‍ വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടു മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദേശിച്ചു. വനത്തിനുള്ളില്‍ കടന്നു കാട്ടുപന്നികളെ വെടിവയ്ക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.