പൗരന്‍മാരുടെ വിവര കൈമാറ്റം: പുതിയ നയത്തിന്റെ കരട് പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍; ഭാവിയില്‍ ആശങ്ക

പൗരന്‍മാരുടെ വിവര കൈമാറ്റം: പുതിയ നയത്തിന്റെ കരട് പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍; ഭാവിയില്‍  ആശങ്ക

ന്യൂഡല്‍ഹി: രാജ്യത്തെ പൗരന്‍മാരുടെ വിവരങ്ങള്‍ സര്‍ക്കാരിനും കമ്പനികള്‍ക്കും ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച നയത്തിന്റെ കരട് കേന്ദ്ര ഐ.ടി മന്ത്രാലയം പുറത്തിറക്കി. വ്യക്തിഗതമല്ലാത്ത വിവരങ്ങളാണ് ഇത്തരത്തില്‍ കൈമാറാന്‍ കഴിയുക.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കൈവശമുള്ള വിവരങ്ങള്‍ ഇതിനായി ശേഖരിക്കും. ഒപ്പം സ്വകാര്യ കമ്പനികളുടെ കയ്യിലുള്ള വിവരങ്ങളും ലഭ്യമാക്കും. ഈ വിവരങ്ങള്‍ പണം ഈടാക്കി ആവശ്യക്കാര്‍ക്ക് കൈമാറും. സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഗവേഷകര്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമാണ് വിവരങ്ങള്‍ പ്രധാനമായും കൈമാറുക.

ഗവേഷക ആവശ്യങ്ങള്‍ക്ക് ഡാറ്റാ സെറ്റുകള്‍ ആവശ്യമായ സാഹചര്യത്തിലാണ് ഇതിനായി നയം കൊണ്ടു വരുന്നത്. ഇത്തരം വിവരങ്ങള്‍ ഭരണ കാര്യങ്ങള്‍ക്ക് ഗുണപരമാകും എന്നും വിലയിരുത്തുന്നു. ശേഖരിക്കുന്ന വിവരങ്ങളില്‍ ഏതൊക്കെ, ആര്‍ക്കൊക്കെ കൈമാറാം എന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. ഇന്ത്യ ഡാറ്റാ മാനേജ്‌മെന്റ് ഓഫീസ് ഇതിനായി ആരംഭിക്കും.

ശേഖരിക്കുന്ന വിവരത്തിന്റെ ഉടമസ്ഥര്‍ കേന്ദ്ര സര്‍ക്കാര്‍ ആയിരിക്കും. സ്വകാര്യ കമ്പനികള്‍ തമ്മിലുള്ള മത്സരത്തേയും പുതിയ നയം ബാധിക്കുമെന്ന് കരുതപ്പെടുന്നു. പൗരന്റെ ഏതൊക്കെ വിവരങ്ങളാണ് വ്യക്തിഗതം, വ്യക്തിഗതം അല്ലാത്തവ എന്ന് കൃത്യമായി നിര്‍വചിച്ചില്ലെങ്കില്‍ വിവര കൈമാറ്റത്തില്‍ ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടായേക്കുമെന്ന് ആശങ്കയുണ്ട്. ജൂണ്‍ 11 ആണ് ഐ.ടി മന്ത്രാലയത്തിന്റെ കരട് നയത്തിന്‍മേല്‍ അഭിപ്രായം അറിയിക്കാനുള്ള അവസാന തിയതി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.