അവസാന നാലക്കം മാത്രം കാണിക്കാം; ആധാര്‍ കാര്‍ഡ് പകര്‍പ്പ് ഒരിടത്തും കൊടുക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ്

അവസാന നാലക്കം മാത്രം കാണിക്കാം; ആധാര്‍ കാര്‍ഡ് പകര്‍പ്പ് ഒരിടത്തും കൊടുക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള നടപടിയുമായി യുഐഡിഎഐ. ആധാര്‍ കാര്‍ഡുകളുടെ ഫോട്ടോ കോപ്പികള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഒരു സ്ഥാപനവുമായോ മറ്റുള്ളവരുമായോ പങ്കുവയ്ക്കരുതെന്നാണ് ചെയ്യരുതെന്ന് സര്‍ക്കാരിന്റെ ഇലക്ട്രോണിക്സ് & ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു.

യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നത് വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍. ഉപഭോക്താക്കളുടെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് വാങ്ങിവെയ്ക്കാന്‍ അംഗീകൃത സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് അനുവാദം ഉള്ളൂ.

യുഐഡിഎഐയുടെ ലൈസന്‍സ് ലഭിച്ച സ്ഥാപനങ്ങള്‍ക്ക് മാത്രമേ തിരിച്ചറിയലിന്റെ ഭാഗമായി ആധാറിന്റെ പകര്‍പ്പ് വാങ്ങിവെയ്ക്കാന്‍ അനുമതിയുള്ളൂ. അല്ലാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, സിനിമാ തിയറ്ററുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഇതിനുള്ള അനുമതിയില്ലെന്നും കേന്ദ്ര ഐടിമന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ കൈമാറുന്നതിന് മുന്‍പ് അംഗീകൃത സ്ഥാപനമാണോ എന്ന് ഉറപ്പുവരുത്താന്‍ കേന്ദ്രം നിര്‍ദേശിച്ചു. ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇന്റര്‍നെറ്റ് കഫേകളെ ആശ്രയിക്കരുത്. ആവശ്യമെങ്കില്‍ ഇ-ആധാറിന്റെ ഡൗണ്‍ലൗഡ് ചെയ്ത പകര്‍പ്പുകള്‍ ഡീലിറ്റ് ചെയ്തുവെന്ന് ഉറപ്പു വരുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.