തിരുവനന്തപുരം: സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി പരീക്ഷ ഫലം ജൂൺ 10 ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ജൂണ്‍ 12 ന് ഹയര്‍ സെക്കന്ററി ഫലം പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
കോവിഡിന്റെ അതിതീവ്ര ഘട്ടം പിന്നിട്ട് സജീവമാകുന്ന അധ്യയനവർഷം ബുധനാഴ്ച്ച ആരംഭിക്കും. 42.9 ലക്ഷം വിദ്യാർഥികളും 1.8 ലക്ഷം അധ്യാപകരും കാൽലക്ഷത്തോളം അനധ്യാപകരും സ്‌കൂളുകളിലെത്തും.
സംസ്ഥാനത്ത് നാളെ 12986 സ്‌കൂളുകളില്‍ പ്രവേശനോത്സവം നടക്കും. സംസ്ഥാനതല പ്രവേശനോത്സവം കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നാളെ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.
എല്ലാവർക്കും മാസ്‌ക് നിർബന്ധമാണ്. ഒന്നാം ക്ലാസിൽ അഞ്ച് ലക്ഷത്തോളം വിദ്യാർഥികൾ എത്തുമെന്നാണ് പ്രാഥമിക കണക്ക് പറയുന്നത്. ഈ വര്‍ഷം സ്‌കൂള്‍ കലോത്സവം, കായികമേള, പ്രവര്‍ത്തി പരിചയ മേള എന്നിവ ഉണ്ടാകും.
കലോത്സവത്തിന് 6.7 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.
കുട്ടികളുടെ കായിക നിലവാരം മെച്ചപ്പെടുത്താന്‍ അഞ്ചുകോടിയും ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ക്കായി രണ്ട് കോടിയും അനുവദിച്ചു. കൈറ്റ്, വിക്ടേഴ്‌സ്ന് 11 കോടി അനുവദിച്ചതായും മന്ത്രി പറഞ്ഞു.
നിലവിലുള്ള ഓണലൈന്‍ പഠന രീതി ഒഴിവാക്കില്ല. കുറച്ചുകൂടി ശക്തിപ്പെടുത്തും. വിക്ടേഴ്സിന് രണ്ടാം ചാനല്‍ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. 353 അധ്യാപകരെ പിഎസ്‌സി വഴി കഴിഞ്ഞ ദിവസങ്ങളില്‍ നിയമിച്ചു. 6000 അധ്യാപകര്‍ക്ക് അഡ്വൈസ് മെമോ നല്‍കിയതായും മന്ത്രി പറഞ്ഞു.
അന്തിമ അക്കാദമിക് മാനുവല്‍ മൂന്നാഴ്ച്ചയ്ക്കകം തയ്യാറാകും. ഇന്ന് വൈകിട്ടോടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസുകള്‍ വിദ്യാര്‍ത്ഥികളോട് വിവേചനം കാണിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.