സ്പൂണ്‍ കൊണ്ട് ഭിത്തി തുരന്ന് കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ മോഷണക്കേസ് പ്രതി മലപ്പുറത്ത് വാഹനാപകടത്തില്‍ മരിച്ചു

സ്പൂണ്‍ കൊണ്ട് ഭിത്തി തുരന്ന് കുതിരവട്ടത്ത് നിന്ന്  ചാടിപ്പോയ മോഷണക്കേസ് പ്രതി മലപ്പുറത്ത് വാഹനാപകടത്തില്‍  മരിച്ചു

കോഴിക്കോട്: കുളിമുറി ഭിത്തി സ്പൂണ്‍ കൊണ്ട് തുരന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന്
ചാടിപ്പോയ മോഷണക്കേസ് പ്രതി വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം സ്വദേശി മുഹമ്മദ് ഇര്‍ഫാനാണ് അപകടത്തില്‍ മരിച്ചത്.

മോഷണക്കേസിൽ റിമാന്‍ഡിലായ പ്രതിയാണ് ഇദ്ദേഹം. ഇന്നലെ അര്‍ദ്ധ രാത്രിയാണ് ഇയാള്‍ ഭിത്തി തുരന്ന് രക്ഷപ്പെട്ടത്. മൂന്നാം വാര്‍ഡിലെ സിംഗിള്‍ സെല്ലിലാണ് ഇയാളെ പാര്‍പ്പിച്ചിരുന്നത്. സ്പൂണ്‍ ഉപയോഗിച്ചാണ് ഭിത്തി തുരന്നതെന്നാണ് പൊലീസിന്റെ നിഗമനം.

റിമാന്‍ഡ് പ്രതി ആയതിനാല്‍ തന്നെ വാച്ചര്‍മാര്‍ക്ക് പകരം സെല്ലിന് പൊലീസ് കാവലാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഇവിടെ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്.

മുഹമ്മദ് കിടന്ന മുറിയുടെ ഭിത്തി മൂന്ന് ദിവസത്തോളമെടുത്താണ് തുരക്കല്‍ പൂര്‍ത്തിയാക്കിയതെന്നാണ് പ്രാഥമിക വിവരം. രക്ഷപെട്ട് മലപ്പുറത്തേക്ക് പോകുന്ന വഴി കോട്ടയ്ക്കലില്‍ വച്ചാണ് ഇന്നലെ രാത്രി വാഹനാപകടം സംഭവിച്ചത്. ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് സമീപത്തുകൂടി നടന്നുപോയ ഇയാള്‍ക്ക് പരിക്കേറ്റത്.

ഉടനെ ഇയാളെ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച്‌ സൂപ്രണ്ട് ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. സുരക്ഷാ വീഴ്ചയാണ് അന്തേവാസി രക്ഷപ്പെടാന്‍ കാരണമെന്നാണ് വിവരം. സുരക്ഷയ്ക്കായി ആകെ നാല് ജീവനക്കാരാണ് ഇവിടെയുണ്ടായിരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.