കെ.കെയുടെ മരണം ഹൃദയാഘാതം മൂലം; ഗുരുതര കരള്‍-ശ്വാസകോശ രോഗങ്ങളും ഉണ്ടായിരുന്നുവെന്ന് പരിശോധന ഫലം

കെ.കെയുടെ മരണം ഹൃദയാഘാതം മൂലം; ഗുരുതര കരള്‍-ശ്വാസകോശ രോഗങ്ങളും ഉണ്ടായിരുന്നുവെന്ന് പരിശോധന ഫലം

കൊല്‍ക്കത്ത: ബോളിവുഡ് ഗായകനും മലയാളിയുമായ കെ.കെ എന്ന കൃഷ്ണകുമാര്‍ കുന്നത്തിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കെ.കെയ്ക്ക് ഗുരുതര കരള്‍- ശ്വാസകോശ രോഗങ്ങളുണ്ടായിരുന്നുവെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. കൊല്‍ക്കത്തയിലെ എസ്എസ്‌കെ ഗവണ്‍മെന്റ് ആശുപത്രിയിലാണ് പോസ്റ്റ്മോര്‍ട്ടം നടന്നത്.

കൊല്‍ക്കത്തയില്‍ സംഗീതപരിപാടി അവതരിപ്പിച്ച ശേഷമായിരുന്നു കെ.കെയുടെ അന്ത്യം. നസ്‌റുല്‍ മഞ്ച ഓഡിറ്റോറിയത്തിലെ പരിപാടിക്ക് ശേഷം അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിന്റെ ഗോവണിപ്പടിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മരണത്തില്‍ ദുരൂഹത സംശയിച്ച് നിരവധി പേര്‍ രംഗത്തു വന്നിരുന്നു.

കെ.കെയുടെ മുഖത്തും തലയിലും മുറിപ്പാടുകളുണ്ടെന്നും പോലീസ് പറഞ്ഞിരുന്നു. ഇതും സംശയത്തിന് ആക്കം കൂട്ടി. മലയാളികളായ സി.എസ് മേനോന്റെയും കനകവല്ലിയുടെയും മകനായി ഡല്‍ഹിയിലാണ് അദേഹം ജനിച്ചു വളര്‍ന്നത്.

1990 കളില്‍ അവസാനത്തില്‍ ഏറെ ഹിറ്റായ 'പല്‍' ആല്‍ബത്തിലൂടെ ഗായകനായി ചുവടുറപ്പിച്ചു. കാതല്‍ ദേശത്തിലൂടെ എ.ആര്‍ റഹ്‌മാന്‍ സിനിമാ പിന്നണി ഗാന രംഗത്തേയ്ക്ക് കൊണ്ടു വന്നു. ഹിന്ദി, തമിഴ്, കന്നഡ, മറാത്തി, ബംഗാളി, അസമീസ്, ഗുജറാത്തി സിനിമകളില്‍ ഗാനങ്ങള്‍ ആലപിച്ചു. പുതിയ മുഖം എന്ന ചിത്രത്തിലൂടെ മലയാളത്തിലും കെ.കെയുടെ ശബ്ദമെത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.