രഹസ്യാന്വേഷണ രേഖകള്‍ മീഡിയ വണ്ണിന് കൈമാറിയാല്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകും: കേന്ദ്രം സുപ്രീം കോടതിയില്‍

രഹസ്യാന്വേഷണ രേഖകള്‍ മീഡിയ വണ്ണിന് കൈമാറിയാല്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകും:  കേന്ദ്രം സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: മീഡിയ വണ്‍ ചാനലിന് സുരക്ഷ ക്ളിയറന്‍സ് നിഷേധിച്ചത് രഹസ്യാന്വേഷണ വിഭാഗം കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലെന്ന് കേന്ദ്ര സര്‍ക്കാര്‍. രഹസ്യാന്വേഷണ വിഭാഗങ്ങളുടെ രേഖകള്‍ മീഡിയ വണ്ണിന് കൈമാറാനാകില്ല. കൈമാറിയാല്‍ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ചിന്തിക്കാവുന്നതിലും അപ്പുറം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിലെ ഡയറക്ടര്‍ വൃന്ദ മനോഹര്‍ ദേശായിയാണ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. സുരക്ഷ ക്ളിയറന്‍സ് നിഷേധിക്കാനുള്ള കാരണം ചാനല്‍ ഉടമകളെ അറിയിക്കേണ്ടതില്ല. ഇത് സര്‍ക്കാരിന്റെയും, സര്‍ക്കാര്‍ സംവിധാനങ്ങളുടെയും താല്‍പര്യം കണക്കിലെടുത്തുള്ള നയമാണ്. എന്നാല്‍ മീഡിയ വണ്ണിന് സംപ്രേക്ഷണ അനുമതി നിഷേധിച്ചതായി ബന്ധപ്പെട്ട ഫയലുകള്‍ ഹൈക്കോടതിക്ക് മുദ്രവച്ച കവറില്‍ കൈമാറിയിട്ടുണ്ട്. സുപ്രീം കോടതി ആവശ്യപ്പെട്ടാല്‍ അവ മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ലൈസന്‍സ് പുതുക്കി ലഭിക്കണമെന്നത് അവകാശമായി ചാനല്‍ ഉടമകള്‍ക്ക് പറയാന്‍ കഴിയില്ല. ചട്ടങ്ങളിലുള്ള കാര്യങ്ങള്‍ പാലിച്ചാല്‍ മാത്രമേ ലൈസന്‍സ് പുതുക്കി നല്‍കാന്‍ കഴിയൂ. സംപ്രേക്ഷണ വിലക്ക് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ മീഡിയ വണ്‍ ഉടമകള്‍ നല്‍കിയ ഹര്‍ജി തള്ളണമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.