ഡീസലില്‍ വെള്ളം കലര്‍ന്നു; കാറുടമയ്ക്ക് പെട്രോള്‍ പമ്പുടമ 3.76 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

ഡീസലില്‍ വെള്ളം കലര്‍ന്നു; കാറുടമയ്ക്ക് പെട്രോള്‍ പമ്പുടമ 3.76 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

മലപ്പുറ: പമ്പില്‍ നിന്ന് നിറച്ച ഡീസലില്‍ വെള്ളം കലര്‍ന്നെന്ന കാര്‍ ഉടമയുടെ പരാതിയില്‍ പെട്രോള്‍ പമ്പുടമയോട് നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് ഉപഭോക്ത്യ കമ്മീഷന്‍. വെസ്റ്റ് കോഡൂര്‍ സ്വദേശി വിജേഷ് കൊളത്തായി നല്‍കിയ പരാതിയിലാണ് ഉത്തരവ്. 3.76 ലക്ഷം രൂപയാണ് നല്‍കേണ്ടത്. ഒരു മാസത്തിനകം തുക നല്‍കിയില്ലെങ്കില്‍ 12 ശതമാനം പലിശ ഈടാക്കും.

കുമരകത്തുള്ള ജോലിസ്ഥലത്തേക്ക് പോകുമ്പോഴാണ് വിജേഷ് 4,500 രൂപയുടെ ഡീസല്‍ കാറില്‍ നിറച്ചത്. എന്നാല്‍ കുറച്ചുദൂരം സഞ്ചരിച്ചപ്പോഴേക്കും കാര്‍ പ്രവര്‍ത്തനരഹിതമായെന്നും വെള്ളം കലര്‍ന്നതാണ് കാരണമെന്നും പരാതിക്കാരന്‍ കമ്മീഷനെ അറിയിച്ചു. ഡീസലില്‍ മാലിന്യവും ജലാംശവും കലര്‍ന്നിരുന്നതായി ലബോറട്ടറി പരിശോധനയില്‍ കണ്ടെത്തി.

വിജേഷിന് വാഹനം നന്നാക്കുന്നതിനായി 1,57,891 രൂപ ചെലവു വന്നു. നഷ്ടപരിഹാരമായി 2,00,000 രൂപയും കോടതിച്ചെലവായി ഈടാക്കിയ 15,000 രൂപയും ഡീസലിന്റെ വിലയായി ഈടാക്കിയ 4500 രൂപയും പമ്പുടമ പരാതിക്കാരന് നല്‍കണം. കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിഷന്റേതാണ് വിധി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.