'മത്സരിച്ചത് ജോ ജോസഫിന് എതിരെയല്ല, പിണറായിക്കും കൂട്ടര്‍ക്കുമെതിരെ'; കെ റെയിലിനെതിരായ താക്കീതെന്നും ഉമാ തോമസ്

'മത്സരിച്ചത് ജോ ജോസഫിന് എതിരെയല്ല, പിണറായിക്കും കൂട്ടര്‍ക്കുമെതിരെ'; കെ റെയിലിനെതിരായ താക്കീതെന്നും  ഉമാ തോമസ്

കൊച്ചി: തൃക്കാക്കരയിലെ മത്സരം ജോ ജോസഫിന് എതിരെയല്ല, പിണറായിക്കും കൂട്ടര്‍ക്കുമെതിരെ ആയിരുന്നുവെന്ന് നിയുക്ത എംഎല്‍എ ഉമാ തോമസ്.

ഉപതെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിനും കെ റെയിലിനുമെതിരായ താക്കീതാണ്. ചരിത്ര ജയം പി.ടി തോമസിന് സമര്‍പ്പിക്കുന്നു. വികസനം ജനപക്ഷമാവണമെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടെന്നും റെക്കോഡ് വിജയം നേടിയ ശേഷം ഉമ തോമസ് പറഞ്ഞു.

'എന്റെ തൃക്കാക്കര എന്നെ സ്വീകരിച്ചു എന്നതില്‍ വളരെ നന്ദിയുണ്ട്. ഞാന്‍ അവരോടൊപ്പമുണ്ട്. തൃക്കാക്കരയിലെ പ്രബുദ്ധ വോട്ടര്‍മാര്‍ ശരിയായത് തെരഞ്ഞെടുത്തു. യുഡിഎഫിന്റെ എല്ലാ നേതാക്കള്‍ക്കും നന്ദി അറിയിക്കുന്നു. യുഡിഎഫിന്റെ ഉജ്ജ്വല വിജയമാണിത്. ഭരണകൂടത്തിനെതിരെയുള്ള തിരുത്തിക്കുറിപ്പാണ് ഉപതെരഞ്ഞെടുപ്പ് ഫലം'- ഉമാ തോമസ് പറഞ്ഞു.

മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയില്‍ വന്നു നടത്തിയ പ്രചാരണത്തിനെല്ലാം തൃക്കാക്കരയിലെ ജനങ്ങള്‍ മറുപടി നല്‍കിക്കഴിഞ്ഞു. കോണ്‍ഗ്രസ് പ്രസ്ഥാനം ഉയര്‍ത്തിക്കാണിക്കുന്ന ആശയങ്ങളുടെയും മൂല്യബോധത്തിന്റെയും വിജയമാണിതെന്ന് വിജയത്തിന് പിന്നാലെ ഫെയ്സ്ബുക്കില്‍ ഉമാ തോമസ് കുറിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.