ബിജെപിക്ക് കെട്ടിവെച്ച കാശുപോയി; പരിക്ക് സിപിഎമ്മിനെക്കാള്‍ കുറവെന്ന് സുരേന്ദ്രന്‍

ബിജെപിക്ക് കെട്ടിവെച്ച കാശുപോയി; പരിക്ക് സിപിഎമ്മിനെക്കാള്‍ കുറവെന്ന് സുരേന്ദ്രന്‍

കൊച്ചി: തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് ബിജെപി. സര്‍ക്കാരിന്റെ വര്‍ഗീയപ്രീണനത്തിനും ഏകാധിപത്യത്തിനുമെതിരായ വികാരമാണ് തൃക്കാക്കരയില്‍ പ്രതിഫലിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.

ശക്തമായ സഹതാപതരംഗം ഉമയുടെ വിജയത്തിന് കാരണമായെന്ന് ബിജെപി വിലയിരുത്തി. പി.ടി തോമസിനെ തൃക്കാക്കരയിലെ ജനങ്ങള്‍ ഇപ്പോഴും സ്‌നേഹിക്കുന്നു എന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള മതഭീകരവാദ ശക്തികളെ പരസ്യമായി സഹായിച്ചതിന്റെ ഫലമായി മറ്റ് ജനവിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധമുണ്ടായി. ആലപ്പുഴയിലെ സംഭവവികാസങ്ങളും സര്‍ക്കാരിന് തിരിച്ചടിയായി. എല്‍ഡിഎഫിനെ തോല്‍പ്പിക്കുക എന്ന ജനങ്ങളുടെ ശക്തമായ ആവശ്യം യുഡിഎഫിന് വലിയ നേട്ടമായിയെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ കെ റെയില്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള സര്‍ക്കാരിന്റെ ധിക്കാരപരമായ നടപടിക്കുള്ള തിരിച്ചടി കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ഇതില്‍ നിന്ന് സര്‍ക്കാര്‍ പാഠം പഠിക്കാന്‍ തയ്യാറായില്ലെങ്കില്‍ കേരള ജനത കൂടുതല്‍ തിരിച്ചടികള്‍ നല്‍കും. ബിജെപിയുടെ ദുര്‍ബലമായ മണ്ഡലമാണ് തൃക്കാക്കര. ശക്തമായ പ്രവര്‍ത്തനങ്ങളിലൂടെ തങ്ങളുടെ വോട്ടിന്റെ തല്‍സ്ഥിതി നിലനിര്‍ത്താന്‍ സാധിച്ചുവെന്നും എല്‍ഡിഎഫിനെ അപേക്ഷിച്ചു നോക്കുമ്പോള്‍ നിസാര പരുക്കെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.