കൊല്ലത്ത് അങ്കണവാടിയിലും കായംകുളത്ത് യുപി സ്‌കൂളിലും ഭഷ്യ വിഷബാധ; നിരവധി കുട്ടികള്‍ ആശുപത്രിയില്‍

കൊല്ലത്ത് അങ്കണവാടിയിലും കായംകുളത്ത് യുപി സ്‌കൂളിലും ഭഷ്യ വിഷബാധ; നിരവധി കുട്ടികള്‍ ആശുപത്രിയില്‍

കൊല്ലം/ആലപ്പുഴ: വ്യത്യസ്ത സംഭവങ്ങളിലായി രണ്ടിടത്തുണ്ടായ ഭക്ഷ്യ വിഷബാധയില്‍ 24 ഓളം കുട്ടികള്‍ ആശുപത്രിയില്‍. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലും ആലപ്പുഴയിലെ കായംകുളത്തുമാണ് ഭക്ഷ്യ വിഷബാധ. ആരുടെയും നില ഗുരുതരമല്ല. വിശദ അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.

കൊട്ടാരക്കരയില്‍ അങ്കണവാടിയില്‍ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട നാലു കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. അങ്കണവാടിയില്‍ നിന്ന് വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്നാണ് വിഷബാധ ഉണ്ടായതെന്നാണ് ആരോപണം. അങ്കണവാടിയില്‍ നിന്നും പുഴുവരിച്ച അരി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി.

കായംകുളം ഗവണ്‍മെന്റ് യുപി സ്‌കൂളിലെ കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധ. സ്‌കൂളില്‍ നിന്ന് ഇന്നലെ ഭക്ഷണം കഴിച്ച 20 ഓളം കുട്ടികള്‍ അവശ നിലയിലായി. 12 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഛര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. ഉച്ചഭക്ഷണത്തില്‍ നിന്നും വിഷബാധയേറ്റതാണെന്നാണ് സംശയിക്കുന്നത്. കുട്ടികളുടെ നില തൃപ്തികരമാണ്.

ചോറും സാമ്പാറും കഴിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെത്തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗം സ്‌കൂളിലെത്തി പരിശോധന ആരംഭിച്ചു. സ്‌കൂള്‍ തുറന്നതിന് പിന്നാലെ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.