കേരളത്തില്‍ തീരദേശങ്ങളിലെ തട്ടുകടകള്‍ ഇന്റലിജന്‍സ് നിരീക്ഷണത്തില്‍; തീവ്രവാദ സംഘടനയ്ക്കായി പണവും ആയുധങ്ങളും കടത്താന്‍ സഹായിക്കുന്നുവെന്ന് കണ്ടെത്തല്‍

കേരളത്തില്‍ തീരദേശങ്ങളിലെ തട്ടുകടകള്‍ ഇന്റലിജന്‍സ് നിരീക്ഷണത്തില്‍; തീവ്രവാദ സംഘടനയ്ക്കായി പണവും ആയുധങ്ങളും കടത്താന്‍ സഹായിക്കുന്നുവെന്ന് കണ്ടെത്തല്‍

കൊച്ചി: കേരളത്തില്‍ അടുത്തിടെ തുടങ്ങിയ തട്ടുകടകള്‍ മുഖേന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ഇന്റലിജന്‍സ് ബ്യൂറോയുടെ കണ്ടെത്തല്‍. ഇത്തരം തട്ടുകടകള്‍ കൂടുതലായും പ്രവര്‍ത്തിക്കുന്നത് കേരളത്തിലെ തീരദേശ റോഡുകള്‍ കേന്ദ്രീകരിച്ചാണെന്നും ഐബി കണ്ടെത്തിയതായി മാതൃഭൂമി ദിനപത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇത്തരം തട്ടുകടകള്‍ കേന്ദ്ര സര്‍ക്കാരിന്റെ നിരീക്ഷണത്തിലുള്ള തീവ്രവാദ സ്വഭാവമുള്ള സംഘടനയ്ക്കായി പണവും ആയുധങ്ങളും സൂക്ഷിക്കാനും കടത്താനും സഹായിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മംഗളൂരുവില്‍ നിന്ന് കോവളം ഭാഗത്തേക്കും തിരിച്ചും രാത്രിയില്‍ തീരദേശത്തു കൂടി ആഡംബര വണ്ടികള്‍ പോകുന്നതായി വിവരം ലഭിച്ചിരുന്നു. ഈ വാഹനങ്ങള്‍ വഴിയോര തട്ടുകടകളില്‍ നിര്‍ത്തുന്നതായും കണ്ടെത്തി. വിവിധ ജില്ലകളിലേക്ക് ആയുധങ്ങളും പണവും കടത്തുന്ന വാഹനങ്ങളാണ് ഇതെന്നാണ് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ നിഗമനം.

തീരദേശങ്ങളില്‍ അപ്രസക്ത മേഖലകളില്‍ ഈയിടെയായി കുറെ തട്ടുകടകള്‍ തുറന്നതായും ഇത് പണം, ആയുധം കടത്തുകാരെ സഹായിക്കാനുള്ള സംവിധാനമാണെന്നും സംശയിക്കുന്നു. കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കൂടാനുള്ള സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്മേലാണ് കേന്ദ്ര ഐബി അന്വേഷണം ആരംഭിച്ചത്.

ഈ അന്വേഷണത്തിലാണ് തീരദേശത്തെ ചില തട്ടുകടകളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. ഇതുവഴി കടത്തുന്നത് കള്ളനോട്ടാണെന്ന സൂചനയും ഐബിക്ക് ലഭിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.