പാലക്കാട്: അട്ടപ്പാടി കോട്ടത്തറ കല്‍ക്കണ്ടിയൂരിലെ കൃഷ്ണദാസിന് ഇത് അഭിമാനനേട്ടം. ഇരുളവിഭാഗത്തില്‍ നിന്ന് എം.ടെക് നേടുന്ന കേരളത്തിലെ ആദ്യ വിദ്യാര്‍ത്ഥിയാണ് കൃഷ്ണദാസ്.
മുൻപിൽ തടസങ്ങള്‍ ഏറെയുണ്ടായിട്ടും മുന്നോട്ട് എന്ന ദൃഢനിശ്ചത്തിലാണ് കൃഷ്‌ണദാസ് ഈ അഭിമാനദൂരം താണ്ടിയത്. കോട്ടത്തറ സ്വദേശി മാക്കുളന്റെയും സാവിത്രിയുടെയും മൂത്തമകനാണ് കൃഷ്‌ണദാസ്.
നാലാം ക്ലാസുവരെ മുള്ളി ഗവ. എല്‍.പി സ്‌കൂളിലായിരുന്നു പഠനം. അഞ്ചാം ക്ലാസുമുതല്‍ പഠിച്ചത് അട്ടപ്പാടിയില്‍ നിന്ന് നൂറു കിലോമീറ്ററിലധികം ദൂരെയുള്ള ചിറ്റൂര്‍, പട്ടഞ്ചേരിയിലെ സ്‌കൂളിലാണ്. പട്ടഞ്ചേരി ട്രൈബല്‍ ഹോസ്റ്റലില്‍ താമസിച്ചായിരുന്നു പഠനം. വണ്ടിത്താവളം കെ.കെ.എം.എച്ച്.എസ് സ്‌കൂളിലാണ് പ്ലസ് ടു പഠിച്ചത്.
എന്‍ജിനീയറാകണമെന്നായിരുന്നു ആഗ്രഹം. അങ്ങനെയാണ് തൃശൂരില്‍ എന്‍ട്രന്‍സ് കോച്ചിംഗിന് ചേര്‍ന്നത്. എന്‍ട്രന്‍സ് എഴുതി അകത്തേത്തറ എന്‍ജിനീയറിംഗ് കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് പൂര്‍ത്തിയാക്കി. പിന്നാലെ എന്‍ജിനിയറിംഗ് അഭിരുചി പരീക്ഷയായ ഗേറ്റിന് വേണ്ടി പരിശ്രമിച്ചു. 2020 ല്‍ മൂന്നാം ശ്രമത്തിലാണ് ഗേറ്റ് കടന്നത്.
തുടര്‍ന്ന് പാലക്കാട് ഐ.ഐ.ടിയില്‍ എം.ടെക് മാനുഫാക്ചറിംഗ് ആന്‍ഡ് മെറ്റീരിയല്‍ എന്‍ജിനിയറിംഗില്‍ പഠനം പൂര്‍ത്തിയാക്കി. സഹോദരങ്ങളായ സോമരാജ് തൃശൂര്‍ ശ്രീകൃഷ്‌ണ കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും മഹേഷ് പ്ലസ് ടു വിദ്യാര്‍ത്ഥിയുമാണ്.