തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കംപ്രസ്ഡ് ബയോ ഗ്യാസ് (സി.ബി.ജി) ഉപയോഗിച്ചും ബസ് സര്‍വീസ് നടത്താന്‍ കെ.എസ്.ആര്.ടി.സി പദ്ധതി തയ്യാറാക്കി. ആദ്യഘട്ട സര്‍വീസ് സെപ്തംബറില്‍ തുടങ്ങിയേക്കും.
ബംഗാള്‍, യു.പി, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിജയിച്ച പദ്ധതിയാണിത്. സി.എന്‍.ജി ബസുകളിലാണ് സി.ബി.ജി ഉപയോഗിക്കുന്നത്. ഡീസല്‍ ബസുകളെ സി.ബി.ജി ബസുകളാക്കി മാറ്റാനും കഴിയും. തുടക്കത്തില്‍ പത്തില്‍ താഴെ ബസുകളായിരിക്കും ഇതിനായി വാങ്ങുന്നത്. പിന്നാലെ കുറച്ച് ഡീസല്‍ ബസുകളെ സി.ബി.ജിയിലേക്ക് മാറ്റും.
തദ്ദേശ സ്ഥാപനങ്ങള്‍ നാട്ടില്‍ നിന്ന് ശേഖരിക്കുന്ന ജൈവമാലിന്യം ഏറ്റെടുത്ത് ബയോഗ്യാസ് പ്ലാന്റുകള്‍ കെ.എസ്.ആര്.ടി.സി സ്ഥാപിക്കും. വാണിജ്യാടിസ്ഥാനത്തില്‍ വില്പനയ്ക്ക് കെ.എസ്.ഐ.ഡി.സിയും സി.ബി.ജി പ്ലാന്റുകള്‍ സ്ഥാപിക്കുന്നുണ്ട്. അവരുമായി ദീര്‍ഘകാല കരാറുണ്ടാക്കി സി.ബി.ജി വാങ്ങാനും ആലോചിക്കുന്നുണ്ട്.
സി.എന്‍.ജിയില്‍ ഓടുന്ന ബസുകള്‍ വാങ്ങാന്‍ നേരത്തേ തീരുമാനിച്ചെങ്കിലും നഷ്ടമാകുമെന്ന് കണ്ടതോടെ പദ്ധതി ഉപേക്ഷിച്ചിരുന്നു.