തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വരവിന്റെയും കുടിശികയുടെയും കണക്കുകൾ ഇനി നിയമസഭയെ അറിയിക്കണം. ഇത് സംബന്ധിച്ച് സംസ്ഥാന ധനകാര്യ കമ്മിഷന്റെ ശുപാർശ സർക്കാർ അംഗീകരിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ സാമ്പത്തികപുരോഗതി ഉറപ്പുവരുത്താനാണ് ഈ മാറ്റങ്ങൾ.
സർക്കാരാണ് ഈ വിശദാംശങ്ങൾ തയ്യാറാക്കി സഭയെ അറിയിക്കേണ്ടത്. തദ്ദേശസ്ഥാപനങ്ങളുടെ സാമ്പത്തിക കെടുകാര്യസ്ഥത ഒഴിവാക്കാൻ നിയമസഭയുടെ മേൽനോട്ടം ഉറപ്പുവരുത്താനാണ് ഈ നടപടി. 25 ശതമാനത്തോളം നികുതി തദ്ദേശസ്ഥാപനങ്ങൾ പിരിച്ചെടുക്കുന്നില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണിത്.
കുടിശ്ശിക എത്രയെന്ന് വ്യക്തമാക്കുന്ന രജിസ്റ്റർ എല്ലാ തദ്ദേശസ്ഥാപനങ്ങളും തയ്യാറാക്കണം. നികുതിപിരിവ് മൂന്നുമാസത്തിലൊരിക്കൽ ഗ്രാമ, വാർഡ് സഭകളിൽ അവലോകനംചെയ്യണം. മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് അധ്യക്ഷനായ ആറാം സംസ്ഥാന ധനകാര്യ കമ്മിഷൻ തദ്ദേശസ്ഥാപനങ്ങളുടെ സാമ്പത്തിക പരിപാലനത്തിൽ ചില മാറ്റങ്ങൾ ശുപാർശചെയ്തിരുന്നു. അവയാണ് സർക്കാർ അംഗീകരിച്ച് ഉത്തരവിറക്കിയത്.