മോഡി സര്‍ക്കാരിന്റെ എട്ട് വര്‍ഷം; രാജ്യം ലജ്ജിച്ച് തലതാഴ്ത്തി: രൂക്ഷ വിമര്‍ശനവുമായി സുബ്രഹ്മണ്യന്‍ സ്വാമി

മോഡി സര്‍ക്കാരിന്റെ എട്ട് വര്‍ഷം; രാജ്യം ലജ്ജിച്ച് തലതാഴ്ത്തി: രൂക്ഷ വിമര്‍ശനവുമായി സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുബ്രഹ്മണ്യന്‍ സ്വാമി. മോഡിയുടെ കീഴിലെ എട്ടു വര്‍ഷക്കാലം ഭാരതത്തിന് നാണക്കേടു കൊണ്ടു തലതാഴ്ത്തേണ്ടി വന്നതായി സ്വാമി ട്വിറ്ററില്‍ കുറിച്ചു. പ്രവാചക നിന്ദയുടെ പേരില്‍ നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്ത പശ്ചാത്തലത്തിലാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്.


'എട്ട് വര്‍ഷത്തെ മോഡി ഭരണത്തിനിടെ ഇന്ത്യ ലഡാക്കില്‍ ചൈനയുടെ മുമ്പില്‍ ഇഴഞ്ഞു നീങ്ങി. യുക്രൈന്‍ വിഷയത്തില്‍ റഷ്യയുടെ മുമ്പില്‍ മുട്ടുകുത്തി. ക്വാഡില്‍ അമേരിക്കക്ക് കീഴടങ്ങി. ഇപ്പോഴിതാ ചെറിയ രാജ്യമായ ഖത്തറിനു മുന്നിലും ദണ്ഡനമസ്‌കാരം നടത്തിയിരിക്കുന്നു'- സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററില്‍ കുറിച്ചു. വിദേശകാര്യ നയത്തിന്റെ അപചയമാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപി വക്താക്കളുടെ നബി വിരുദ്ധ പരാമര്‍ശം പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ മാത്രമല്ല പാര്‍ട്ടിയും പ്രതിരോധത്തിലാവുന്ന സ്ഥിതിയാണുള്ളതെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്.

അതിനിടെ, പ്രവാചക നിന്ദയില്‍ അറബ് ലീഗും സൗദിയും ഇന്ത്യയെ പ്രതിഷേധം അറിയിച്ചു. മുസ്ലീമുകള്‍ക്കെതിരെ ഇന്ത്യയില്‍ തുടരുന്ന അതിക്രമങ്ങളുടെ തുടര്‍ച്ചയാണിതെന്നും നടപടിവേണമെന്നും അറബ് ലീഗ് ആവശ്യപ്പെട്ടു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.