തിരുവനന്തപുരം: കേരളത്തിൽ ഭക്ഷ്യവിഷബാധ തുടര്‍ക്കഥയായി മാറുമ്പോൾ പരിശോധനയ്ക്ക് ആവശ്യമായ സംവിധാനങ്ങൾ സംസ്ഥാനത്തില്ലാതെ വലയുന്നു.
ഭക്ഷ്യവിഷബാധയാണോ എന്നറിയാൻ സാധാരണക്കാര്‍ നല്‍കുന്ന സാംപിളുകളില്‍ ഫലം കിട്ടാന്‍ എടുക്കുന്നത് ആഴ്ചകളോ ഒരു മാസത്തിലധികമോ ആണ്. സങ്കീര്‍ണവും ചെലവേറിയതുമാണ് പരിശോധന. എന്നാൽ പരിശോധനയ്ക്ക് 14 ജില്ലകള്‍ക്കുമായി ആകെ മൂന്ന് മേഖലാ ലാബുകള്‍ മാത്രമാണ് സംസ്ഥാനത്തുള്ളത്. കൂടാതെ ആവശ്യത്തിന് മൈക്രോ ബയോളജിസ്റ്റുകളുമില്ല.
നിലവിലുള്ള മൂന്ന് മേഖലാ ലാബുകള്‍ക്കും മൈക്രോ ബയോളജി പരിശോധനയ്ക്ക് എന്‍.എ.ബി.എല്‍ അംഗീകാരം ലഭിച്ചിട്ടുമില്ല. സംസ്ഥാനത്ത് തുടങ്ങാന്‍ തീരുമാനിച്ച റിസര്‍ച്ച് ലാബും എങ്ങുമെത്തിയില്ല. ഏതെങ്കിലും മേഖലാ ലാബുകളില്‍ ഒരു ഭക്ഷണസാംപിള്‍ കൊടുത്താല്‍ ഫലം കിട്ടാന്‍ വേണ്ടത് ഒരു മാസം. ഭക്ഷ്യവിഷബാധകള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലും നമ്മുടെ കേരളത്തിലെ സ്ഥിതിയാണിത്.
14 ദിവസം മുതല്‍ ഒരു മാസം വരെയാണ് റിസള്‍ട്ട് കിട്ടാനുള്ള സമയം. വേഗത്തില്‍ ഫലം നല്‍കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല. പരിശോധന സങ്കീര്‍ണമാണ്. 114 ജില്ലകളില്‍ നിന്നുമുള്ള ഭക്ഷണ സാംപിളുകള്‍ നോക്കാന്‍ ആകെ മൂന്ന് മേഖലാ ലാബുകളേ ഉള്ളു. കോഴിക്കോട് മൂന്ന് മൈക്രോബയോളജിസ്റ്റ് വേണ്ടതില്‍ സ്ഥിരമായി ഒരാളേ ഉള്ളൂ. എറണാകുളത്തും ഇതേ സ്ഥിതി തന്നെയാണ്.
അതേസമയം സംസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റിസര്‍ച്ച് ലാബിനായി ശ്രമം തുടങ്ങിയിരുന്നുവെങ്കിലും യാഥാര്‍ത്ഥ്യമാകാന്‍ ഇനിയും സമയമെടുക്കുമെന്ന് തന്നെയാണ് വിദഗ്ധര്‍ പറയുന്നത്.