നബിക്കെതിരായ പ്രസ്താവനയില്‍ നടപടിയെടുത്തു; ഒഐസി സെക്രട്ടറിയേറ്റിന് സങ്കുചിത മനസ്ഥിതിയെന്ന് ഇന്ത്യ

 നബിക്കെതിരായ പ്രസ്താവനയില്‍ നടപടിയെടുത്തു; ഒഐസി സെക്രട്ടറിയേറ്റിന് സങ്കുചിത മനസ്ഥിതിയെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: നബിക്കെതിരെ ബിജെപി ദേശീയ വക്താവ് നൂപുര്‍ ശര്‍മ്മ നടത്തിയ പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍ ശക്തമായ പ്രതികരണവുമായി ഇന്ത്യ.

പരാമര്‍ശം നടത്തിയ നേതാവിനെതിരെ നടപടിയെടുത്തിട്ടും ഇന്ത്യയ്ക്കെതിരെ തെറ്റിദ്ധാരണ പരത്താനാണ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപറേഷന്‍(ഒഐസി) ശ്രമിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞു. ഇതിനെതിരെ ഐക്യരാഷ്ട്രസഭ ഇടപെടണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ഇന്ത്യയെക്കുറിച്ച് ഒഐസി സെക്രട്ടറിയേറ്റിന്റെ പ്രസ്താവന കണ്ടു. ഒഐസിയുടെ അനാവശ്യവും സങ്കുചിതവുമായ അഭിപ്രായങ്ങളെ സര്‍ക്കാര്‍ നിരാകരിക്കുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കി.

ഗ്യാന്‍വാപി വിഷയത്തിലെ ഒരു ടി.വി ചര്‍ച്ചയ്ക്കിടെയാണ് ബിജെപി ദേശീയ വക്താവ് നൂപുര്‍ ശര്‍മ്മ പ്രവാചകനെതിരെ സംസാരിച്ചത്. പ്രശ്നം വഷളായതോടെ ബിജെപി നൂപുരിനെയടക്കം രണ്ട് നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. എല്ലാ മതങ്ങളെയും തുല്യമായി കാണുന്ന നിലപാടാണ് പാര്‍ട്ടി്ക്കെന്ന പ്രസ്താവനയും പുറപ്പെടുവിച്ചു.

വിഷയത്തില്‍ ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ, പാകിസ്ഥാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.