തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. അഞ്ചുതെങ്ങില്‍ പഴകിയ മീനാണ് പിടികൂടിയത്. സര്‍ക്കാരിന്റെ ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായിട്ടായിരുന്നു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന.
ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നല്‍ പരിശോധനയില്‍ 9600 കിലോ വരുന്ന പഴകിയ മീന്‍ ആണ് കണ്ടെത്തിയത്. എംജെ ലാന്‍ഡ് ഫിഷ് മാര്‍ക്കറ്റ് എന്ന പേരില്‍ വിവിധ ലോറി ഉടമകള്‍ സംയുക്തമായി നടത്തിപ്പോന്നിരുന്ന മാര്‍ക്കറ്റാണിത്. ദിവസവും പഴകിയ മീനുകള്‍ വില്‍ക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു ഇന്ന് രാവിലെ മിന്നല്‍ പരിശോധന നടത്തിയത്.
അഞ്ചോളം കണ്ടെയ്‌നറുകളില്‍നിന്നായിട്ടാണ് മത്സ്യം പിടികൂടിയത്. മംഗലാപുരം, ഗോവ അടക്കമുള്ള പ്രദേശങ്ങളില്‍നിന്ന് ദിവസങ്ങള്‍ സഞ്ചാരിച്ചാണ് മത്സ്യമെത്തിയത്. അതുകൊണ്ടുതന്നെ പല മത്സ്യങ്ങളും ചീഞ്ഞ് അളിഞ്ഞ നിലയിലായിരുന്നു. അമോണിയം അടക്കം മത്സ്യത്തില്‍ കണ്ടെത്തിയിട്ടുമുണ്ട്.
വകുപ്പിന്റെ മൊബൈല്‍ ലാബില്‍ പരിശോധന നടത്തിയപ്പോള്‍ തന്നെ മീനുകള്‍ ഭക്ഷ്യയോഗ്യമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന് ബോധ്യപ്പെട്ടു. തുടര്‍ന്ന് ജെസിബി ഉപയോഗിച്ച് മത്സ്യമാര്‍ക്കറ്റിനുള്ളില്‍ വലിയ കുഴിയെടുത്ത് പഴകിയ മത്സ്യങ്ങള്‍ മൂടുകയായിരുന്നു.
മത്സ്യത്തില്‍ രാസവസ്തു സാന്നിധ്യമുണ്ടോയെന്നറിയാന്‍ സാമ്പിള്‍ പരിശോധനയ്ക്കയച്ചു. അതേസമയം കടയ്ക്കാവൂരില്‍ നിന്ന് വീട്ടമ്മ വാങ്ങിയ ചൂര മീനില്‍ പുഴുവിനെ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.