ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ കോണ്‍ഗ്രസില്ല; കാരണം നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വി

ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ കോണ്‍ഗ്രസില്ല; കാരണം നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വി

ലക്‌നൗ: ഈ മാസം ഉത്തര്‍പ്രദേശിലെ രണ്ട് ലോക്‌സഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഈ വര്‍ഷം ആദ്യം നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങിയതാണ് മല്‍സരത്തോട് വിമുഖത പ്രകടിപ്പിക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നത്. മല്‍സരിച്ചാല്‍ കെട്ടിവച്ച പണം പോലും കിട്ടില്ലെന്ന് എസ്പിയും ബിജെപിയും പരിഹസിക്കുകയും ചെയ്തു.

രാംപൂര്‍, അസംഗഢ് ലോക്‌സഭാ മണ്ഡലങ്ങള്‍ സമാജ് വാദിയുടെ സിറ്റിംഗ് സീറ്റുകളാണ്. ജൂണ്‍ 23 നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുക. 26 നാണ് വോട്ടെണ്ണല്‍. രാംപൂര്‍ എംപിയായിരുന്ന അസാംഖാനും അസംഗഢ് എംപിയായിരുന്ന അഖിലേഷ് യാദവും നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവച്ച ഒഴിവിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

രാംപൂരില്‍ അസംഖാന്റെ ഭാര്യ തന്‍സീം ഫാത്തിമയെ ആണ് എസ്പി സ്ഥാനാര്‍ത്ഥിയാക്കിയിട്ടുള്ളത്. അസംഗഢില്‍ ധര്‍മേന്ദ്ര യാദവാണ് സ്ഥാനാര്‍ത്ഥി. ഉപതിരഞ്ഞെടുപ്പില്‍ മായാവതിയുടെ ബിഎസ്പിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നില്ലെന്നാണ് വിവരം. അതേസമയം ശക്തരായ സ്ഥാനാര്‍ഥികളെ നിര്‍ത്തി മണ്ഡലം പിടിച്ചെടുക്കാനാണ് ബിജെപി നീക്കം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.