തോക്കുപയോഗിക്കാന്‍ കേരള പോലീസ് പരീശീലനം നല്‍കും; ഫീസ് 1,000 മുതല്‍ 5,000 വരെ

തോക്കുപയോഗിക്കാന്‍ കേരള പോലീസ് പരീശീലനം നല്‍കും; ഫീസ് 1,000 മുതല്‍ 5,000 വരെ

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി അഗ്‌നിരക്ഷാ സേന വിവാദത്തില്‍ പെട്ടതിന് പിന്നാലെ കേരള പൊലീസും ആയുധ പരിശീലനം നല്‍കാന്‍ ഒരുങ്ങുന്നു. പൊതുജനങ്ങള്‍ക്ക് അയ്യായിരം രൂപ വരെ ഫീസ് നല്‍കിയാല്‍ തോക്ക് ഉള്‍പ്പെടെയുള്ള മാരക ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പഠിപ്പിക്കുന്നതാണ് പുതിയ രീതി.

തോക്ക് ലൈസന്‍സുള്ളവര്‍ക്കും ലൈസന്‍സിന് അപേക്ഷിച്ചിട്ടുള്ളവര്‍ക്കുമാണ് പരിശീലനം നല്‍കുന്നത്. ഇതിനായി പ്രത്യേകം പ്രത്യേകസമിതിയും സിലബസും തയ്യാറായി. ഇത് സംബന്ധിച്ച് ഡിജിപിയുടെ ഉത്തരവ് പുറത്തിറങ്ങി. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഡിജിപി ഉത്തരവ് ഇറക്കിയത്. ആയിരം രൂപ മുതല്‍ അയ്യായിരം രൂപവരെയാണ് ഫീസ്.

ഫയറിങ്ങിന് 5000 രൂപയും ആയുധങ്ങളെ കുറിച്ച് അറിയുന്നതിനും മനസിലാക്കുന്നതിനും 1000 രൂപയാണ് ഫീസ്. സംസ്ഥാനത്ത് നിരവധി പേരുടെ കൈവശം ആയുധ ലൈസന്‍സ് ഉണ്ടെങ്കിലും പലര്‍ക്കും ഇത് ഉപയോഗിക്കാന്‍ അറിയില്ല. ആയുധ പരിശീലനത്തിന് സംസ്ഥാനത്ത് സര്‍ക്കാര്‍ ഒരു സംവിധാനം ഒരുക്കണണെന്നാവശ്യപ്പെട്ട് ഒരുവിഭാഗം ആളുകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

പൊലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ശാരീരികവും മാനസികവുമായ ഫിറ്റ്‌നെസ്, ആധാര്‍ കാര്‍ഡ്, ആയുധ ലൈസന്‍സ് എന്നിവ ഹാജരാക്കിയവര്‍ക്ക് മാത്രമായിരിക്കും പരിശീലനം നല്‍കുക. ഇത്തരത്തില്‍ പരിശീലനം നല്‍കുന്നത് ദുരുപയോഗപ്പെടുമോയെന്ന ആശങ്ക പലരും ഉന്നയിക്കുന്നുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.