തിരുവനന്തപുരം: സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ ചായക്ക് വില ഉയര്‍ന്നത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി.
മൂന്ന് വര്‍ഷം മുന്‍പ് വിമാനങ്ങളിൽ ചായക്ക് അനധികൃതമായ വില ഈടാക്കിയതിൽ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ട് വില കുറപ്പിച്ചിരുന്നു. എന്നാല്‍ കോവിഡ് കാലത്തിന്റെ മറവില്‍ ഇപ്പോൾ വീണ്ടും വില കൂട്ടിയെന്നാണു പരാതി.
ഒരു ചായക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ ജിഎസ്ടി ഉള്‍പ്പെടെ 10 രൂപ ഈടാക്കിയതിന്റെ ബില്ല് സഹിതം പൊതുപ്രവര്‍ത്തകന്‍ ഷാജി ജെ കോടങ്കണ്ടത്ത് സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചത്. 2019 ലാണ് ഇതേ വിഷയത്തില്‍ ഷാജി പ്രധാനമന്ത്രിക്ക് പരാതി നല്‍കിയത്.
ഷാജിയുടെ പരാതിയില്‍ അമിതവില നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് എയര്‍പോര്‍ട്ട് അധികൃതര്‍ക്കു നിര്‍ദേശം നല്‍കി. ഇതോടെ ടെര്‍മിനലിനകത്തും പുറത്തും ചായയ്ക്കു 15 രൂപയും കാപ്പിക്ക് 20 രൂപയും കടിക്ക് 15 രൂപയുമായി വില. നെടുമ്പാശേരി, കണ്ണൂര്‍, കരിപ്പൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ ഈ വില നടപ്പാക്കി.
ന്യായവിലയ്ക്ക് ചായയും കാപ്പിയും ലഭ്യമാക്കാന്‍ വെന്‍ഡിങ് മെഷീനുകള്‍ എയര്‍പോര്‍ട്ടുകളില്‍ സ്ഥാപിക്കാനും പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മെഷീനുകള്‍ ഒരു വിമാനത്താവളത്തിലും കൊണ്ടുവന്നില്ല. ചില വിമാനത്താവളങ്ങളില്‍ ചായക്ക് 250 രൂപ വരെ ആണ് വില.