പരിസ്ഥിതി ലോല മേഖല: കേരളം സുപ്രിം കോടതിയിലേക്ക്; ജൂലൈ 12 ന് ഹര്‍ജി നല്‍കും

പരിസ്ഥിതി ലോല മേഖല: കേരളം സുപ്രിം കോടതിയിലേക്ക്; ജൂലൈ 12 ന് ഹര്‍ജി നല്‍കും

മലയോര ജില്ലകളില്‍ പ്രതിഷേധം ഇരമ്പുന്നു. ഇടുക്കി ജില്ലയില്‍ 10 ന് എല്‍ഡിഎഫ് ഹര്‍ത്താല്‍. 16 ന് യുഡിഎഫ് ഹര്‍ത്താല്‍.

തിരുവനന്തപുരം: വനാതിര്‍ത്തിയില്‍ നിന്ന് ഒരു കിലോ മീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കണമെന്ന സുപ്രീം കോടതി വിധിയില്‍ കേരളം ജൂലൈ 12 ന് ഹര്‍ജി നല്‍കും. വിധിയെ തുടര്‍ന്നുണ്ടാകുന്ന പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം.

സംസ്ഥാന സര്‍ക്കാരിനെ വിസ്തരിക്കാതെയാണ് വിധി പ്രസ്താവിച്ചത്. അതിനാല്‍ അതിനാല്‍ അക്കാര്യത്തിലുള്ള ഉത്കണ്ഠ കോടതിയെ അറിയിക്കുമെന്ന് യോഗ ശേഷം വനം മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

സുപ്രിം കോടതി വിധി ആശ്ചര്യകരവും നിരാശാ ജനകവും കര്‍ഷകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതുമാണ്. ജനങ്ങള്‍ക്ക് വേണ്ടി കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഉറപ്പു നല്‍കുന്നു. ജനവാസ മേഖലയെ ഒഴിവാക്കണമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ജനങ്ങളുടെ പ്രശ്നം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കും. തിരുത്തല്‍ ഹര്‍ജി നല്‍കും.

കേന്ദ്രസര്‍ക്കാര്‍ ഓരോ കാര്യങ്ങളില്‍ വിശദീകരണം ചോദിച്ച് വൈകിപ്പിക്കുകയാണ്. ഇതുമൂലം ദുരിതം അനുഭവിക്കുന്നത് കര്‍ഷകരാണ്. സമരമാര്‍ഗം ഒഴിവാക്കണം. സര്‍ക്കാരിന്റെ ആത്മാര്‍ത്ഥ ശ്രമങ്ങളെ പിന്തുണയ്ക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

അതേസമയം, പരിസ്ഥിതിലോല മേഖല സംബന്ധിച്ച സുപ്രിം കോടതി ഉത്തരവിനെതിരെ മലയോര ജില്ലകളില്‍ പ്രതിഷേധം കനക്കുകയാണ്. കോടതി ഉത്തരവ് ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ഇടുക്കി ജില്ലയില്‍ മറ്റന്നാള്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ജൂണ്‍ 16 ന് യുഡിഎഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ഇരുമുന്നണികളും ആവശ്യപ്പെട്ടു.

ഈ വിഷയത്തില്‍ സുപ്രിം കോടതി വിധി വന്നതിന് പിന്നാലെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു. ഹൈറേഞ്ച് സംരക്ഷ സമിതിയടക്കും കസ്തൂരിരംഗന്‍ കാലത്ത് നടത്തിയതു പോലുള്ള പ്രക്ഷോഭങ്ങള്‍ക്ക് തയാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പ്രതിഷേധം ശക്തമാക്കി എല്‍ഡിഎഫും യുഡിഎഫും രംഗത്തെത്തിയിരിക്കുന്നത്.

വനാതിര്‍ത്തിയില്‍ നിന്ന് ഒരു കിലോ മീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കണമെന്ന 2019 ഒക്ടോബര്‍ 23 ലെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് സര്‍ക്കാരിനും ഇടതു മുന്നണിക്കും ഇപ്പോള്‍ വലിയ തലവേദനയായിട്ടുണ്ട്. നേരത്തേയിറക്കിയ ഈ ഉത്തരവ് സുപ്രീം കോടതിയില്‍ നടത്താനിരിക്കുന്ന നിയമ പോരാട്ടത്തിന് വെല്ലുവിളിയാകുമോ എന്നാണ് നിയമ വിദഗ്ധര്‍ സംശയിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.