'ഞാന്‍ എങ്ങനെ പ്രതി ആയെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല; നോട്ടീസ് നല്‍കാന്‍ പൊലീസിനെ വെല്ലുവിളിക്കുന്നു':പി.സി ജോര്‍ജ്

'ഞാന്‍ എങ്ങനെ പ്രതി ആയെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല;  നോട്ടീസ് നല്‍കാന്‍ പൊലീസിനെ  വെല്ലുവിളിക്കുന്നു':പി.സി ജോര്‍ജ്

കോട്ടയം: സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട വെളിപ്പെടുത്തിലില്‍ തന്നെ കേസില്‍ പ്രതിയാക്കാനാകില്ലെന്ന് പി.സി ജോര്‍ജ്. ഈ കേസില്‍ ഞാന്‍ എങ്ങനെ പ്രതി ആയെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. സ്വപ്ന എഴുതി നല്‍കിയ കാര്യം മാത്രമാണ് താന്‍ പറഞ്ഞത്.

പ്രസ്താവനക്ക് എതിരെ കേസ് എടുക്കാന്‍ തുടങ്ങിയാല്‍ കേരളത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടക്കില്ലെന്നും ഇങ്ങനെ കേസ് എടുക്കാനാണേല്‍ പിണറായിക്ക് എതിരെ എത്ര കേസ് എടുക്കണമെന്നും പി.സി ജോര്‍ജ് ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് പി.സിയുടെ പ്രതികരണം.

തന്റെ ചിലവില്‍ ആണോ യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും സമരം നടത്തുന്നത്. പിണറായിക്ക് ഉപദേശം കൊടുക്കുന്നവര്‍ അയാളെ കുഴപ്പത്തില്‍ ആക്കും. ഇ.പി ജയരാജന്‍ ആണ് ഉപദേശം കൊടുക്കുന്നത് എന്ന് തോന്നുന്നു എന്നും പി.സി ജോര്‍ജ്ജ് പരിഹസിച്ചു.

സ്വപ്ന തനിക്ക് ഏല്‍ക്കേണ്ടി വന്ന പീഡനം തന്നോട് പറഞ്ഞു. അത് മാധ്യമങ്ങളോട് പറഞ്ഞുവെന്നത് മാത്രമാണ് താന്‍ ചെയ്തത്. ജയില്‍ ഡിജിപി അജയകുമാര്‍ സ്വപ്നയെ ഭീഷണിപ്പെടുത്തി, ചവിട്ടി, ക്രൂരമായി ഉപദ്രവിച്ചു. മാനസികമായി അപമാനിച്ചുവെന്നാണ് സ്വപ്ന പറഞ്ഞത്. ഇതാണ് താന്‍ മാധ്യമങ്ങളോട് പറഞ്ഞതെന്നും ഇതെങ്ങനെ ഗൂഢാലോചന ആകുമെന്നും പി.സി ജോര്‍ജ് ചോദിച്ചു.

മുഖ്യമന്ത്രിയുടെ പേര് പറയരുത് എന്നും ഡിഐജി അജയകുമാര്‍ സ്വപ്നയോട് പറഞ്ഞു. സ്വപ്നയുടെ മൊഴി മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നുണ്ട്. അജയകുമാറിനെ വെറുതെ വിടും എന്ന് അയാള്‍ കരുതേണ്ട.ജയിയില്‍ കിടന്നപ്പോള്‍ ഭീഷണി ഉള്ളത് കൊണ്ടാണ് സ്വപ്നക്ക് സത്യം മുഴുവന്‍ പറയാന്‍ ആകാഞ്ഞത്. തനിക്കെതിരെ ഒരു നോട്ടീസ് എങ്കിലും നല്‍കാന്‍ പൊലീസിനെ വെല്ലുവിളിക്കുന്നു എന്നും ജോര്‍ജ് പറഞ്ഞു

ഇഡിയോട് സഹകരിച്ചാല്‍ ഉപദ്രവിക്കുമെന്ന് സ്വപ്നയെ ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രിയുടെ പേര് പറയരുത് എന്നും സ്വപ്നയോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ലംഘനം ചൂണ്ടിക്കാട്ടി ഗവര്‍ണക്ക് പരാതി നല്‍കുമെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.