ന്യൂഡല്‍ഹി: പ്രവാചക നിന്ദയിൽ പ്രതിഷേധിച്ചവര്‍ക്കെതിരെ ഉത്തര്‍പ്രദേശില്‍ പൊലീസ് നടപടി ശക്തമാക്കി. ഇതിനകം 227 പേരെയാണ് ആറു ജില്ലകളില്‍ നിന്നായി പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രയാഗ് രാജില്‍നിന്ന് ആറ് പേരെയും ഹത്രാസില്‍നിന്ന് 50 പേരെയും യു.പി പൊലീസ് അറസ്റ്റ് ചെയ്തു. സഹാറണ്‍പുര്‍ (എട്ടു പേര്‍), അംബേദ്കര്‍ നഗര്‍ (28 പേര്‍), മൊറാദാബാദ് (25), ഫിറോസാബാദ് (എട്ട്) ജില്ലകളിലും അറസ്റ്റ് നടന്നു. പ്രതിഷേധം അരങ്ങേറിയ സ്ഥലങ്ങളില്‍നിന്ന് ലഭിച്ച വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നാണ് പൊലീസ് പറയുന്നത്.
സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ആക്രമികളെ തിരിച്ചറിഞ്ഞത്. ജില്ല ഭരണകൂടത്തിന്‍റെ സമാധാന ആഹ്വാനം തള്ളിയാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയതെന്നും മുതിര്‍ന്ന പൊലീസ് ഓഫിസര്‍ പ്രശാന്ത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനു പിന്നാലെ പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങിയിരുന്നു. നിരവധി സ്ഥലങ്ങളില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി.