രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തിനായി 15 ന് യോഗം വിളിച്ച്‌ ബംഗാള്‍ മുഖ്യമന്ത്രി

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തിനായി 15 ന് യോഗം വിളിച്ച്‌ ബംഗാള്‍ മുഖ്യമന്ത്രി

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തിനായി യോഗം വിളിച്ച്‌ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് മമത പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചത്.

എൻഡിഎ ഇതര മുഖ്യമന്ത്രിമാർക്കും മമത കത്തയച്ചിച്ചുണ്ട്. ഈ മാസം 15 ന് ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിലാണ് യോഗം. രാഷ്ട്രപതി തെരഞ്ഞെടുപ്പ്  അടുത്ത മാസം 18 നാണ് നടക്കുക. ജൂലൈ 21ന് ആണ് വോട്ടെണ്ണുക. ആകെ 4,809 വോട്ടർമാരാണുള്ളത്. 776 എംപിമാരും 4,033 എംഎൽഎമാരും ചേർന്നതാണിത്. പാർലമെന്റിന്റെ ഇരുസഭകളിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ, നിയമസഭാംഗങ്ങൾ എന്നിവരടങ്ങുന്നതാണ് ഇലക്ടോറൽ കോളേജ്.

എംപിമാരും എംഎൽഎമാരും ചേർന്നുള്ള വോട്ട് മൂല്യം 10,86,431 ആണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണ‌ർ അറിയിച്ചു. 5,43,200 ആണ് എംപിമാരുടെ വോട്ട് മൂല്യം. എംഎൽഎമാരുടെ വോട്ട് മൂല്യം 5,43,231 ആണ്. എന്നാൽ രാജ്യസഭയിലെയും ലോക്സഭയിലെയും സംസ്ഥാന നിയമസഭകളിലെയും നോമിനേറ്റഡ് അംഗങ്ങൾക്ക് വോട്ടവകാശം ഉണ്ടാകില്ല.

50 പേരാണ് പുതിയ സ്ഥാനാർത്ഥിയെ നാമനിർദേശം ചെയ്യേണ്ടെത്. പിന്താങ്ങാനും 50 പേർ വേണം. 
രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടക്കുന്നത്. അതിനാൽ രാഷ്ട്രീയ പാർട്ടികൾക്ക് വിപ്പ് നൽകാനാകില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണ‌ർ അറിയിച്ചു.

വോട്ടെടുപ്പിനുള്ള ബാലറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രത്യേക വിമാനത്തിൽ എത്തിക്കും. ഡൽഹിയിലാണ് വോട്ടെണ്ണൽ നടക്കുക. അതുകൊണ്ട് വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകൾ എണ്ണുന്നതിനായി പ്രത്യേക വിമാനത്തിൽ തന്നെ ഡൽഹിയിലും എത്തിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.