ന്യുഡല്‍ഹി: ബിജെപി നേതാക്കളുടെ നബിവിരുദ്ധ പ്രസ്താവനയ്‌ക്കെതിരായ പ്രതിഷേധം രാജ്യത്ത് ഇന്നും ആക്രമസക്തമായി. ഹൗറയില്‍ പ്രതിഷേധക്കാര്‍ കടകള്‍ക്കും ബിജെപി ഓഫീസിനും തീയിട്ടു. പൊലീസിന് നേരെ ഹൗറയില്‍ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതോടെ കണ്ണീര്‍വാതകം പ്രയോഗിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അടുത്ത ബുധനാഴ്ച വരെ പശ്ചിമ ബംഗാളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.
ഹൗറയിലെ സംഘര്‍ഷ മേഖലകള്‍ സന്ദര്‍ശിക്കാന്‍ എത്തിയ പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ സുകാന്ത മജുംദാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇതിനുപിന്നാലെ ബിജെപി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. പൊലീസിന്റെ നിഷ്‌ക്രിയത്വമാണ് സംഘര്‍ഷത്തിന് കാരണമെന്ന് ഗവര്‍ണര്‍ ജഗദീപ് ധന്‍ക്കര്‍ വിമര്‍ശിച്ചു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി തിരിച്ചടിച്ചു.
ഇന്നലെ നടന്ന പ്രതിഷേധത്തിനിടെ റാഞ്ചിയിലുണ്ടായ വെടിവയ്പ്പില്‍ പരിക്കേറ്റ രണ്ടുപേരാണ് മരിച്ചത്. പൊലീസിന് നേരെ പ്രതിഷേധക്കാരും വെടിവച്ചു എന്നാണ് റിപ്പോര്‍ട്ട്. നാല് പൊലീസുകാരും ഒരു പ്രതിഷേധക്കാരുംവെടിയേറ്റ് ചികിത്സയിലാണ്. വെടിവയ്പ്പിനെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.
ഇതിനിടെ യുപിയിലെ പ്രയാഗ് രാജ്, മൊറാദാബാദ് എന്നിവിടങ്ങളില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇരുനൂറിലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രയാഗ് രാജില്‍ നടന്ന അക്രമത്തിന് പിന്നില്‍ എഐഎംഐഎം നേതാവായ ജാവേദ് അഹമ്മദാണെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.