തിരുവനന്തപുരം: ബാലസാഹിത്യകാരി വിമല മേനോന്‍ (76) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നിന് തൈക്കാട് ശാന്തിക കവാടത്തില്‍.
കേരള സംസ്ഥാന ബാലസാഹിത്യ പുരസ്ക്കാരം അടക്കം നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. 1945 ല്‍ എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ ഭാനുമതിയമ്മയും രാഘവപ്പണിക്കരുടെയും മകളായി ജനിച്ച വിമല മേനോന്‍ ആലുവാ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജ്, തൃശൂര്‍ വിലമാ കോളേജ് എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി.
സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അവര്‍ കേരള സ്‌റ്റേറ്റ് ജവഹര്‍ ബാലഭവന്റെ പ്രിന്‍സിപ്പാള്‍ സ്ഥാനത്തു നിന്നാണ് വിരമിച്ചത്.
സംസ്ഥാന അവാര്‍ഡിനൊപ്പം കൈരളി ബുക്ക് ട്രസ്റ്റ് അവാര്‍ഡ്, എസ്. ബി. ടി. അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങ ഇവരെ തേടിയെത്തി. അമ്മപ്പശുവിന്റെ ഊഞ്ഞാലാട്ടം, ഗോലികളിക്കാന്‍ പഠിച്ച രാജാവ്, മന്ദാകിനി പറയുന്നത്, ശ്യാമദേവന്‍, നമ്മളെ നമ്മള്‍ക്കായി തുടങ്ങിയ നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്.
തിരുവനന്തപുരം മുളവന ജംഗ്ഷന്‍ കോസലത്തില്‍ പരേതനായ യു.ജി. മേനോനാണ് ഭർത്താവ്. മക്കള്‍: ശ്യാം ജി. മേനോന്‍, യമുന മേനോന്‍.