കറുപ്പിനെ എന്തിനിത്ര ഭയം?: ജനാധിപത്യത്തിന്റെ കറുത്ത ദിനം; പ്രതികരിച്ച് പ്രമുഖര്‍

കറുപ്പിനെ എന്തിനിത്ര ഭയം?: ജനാധിപത്യത്തിന്റെ കറുത്ത ദിനം; പ്രതികരിച്ച് പ്രമുഖര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രങ്ങളും മാസ്‌കുകളും അടക്കമുള്ളവയ്ക്ക് ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത വിലക്കില്‍ പ്രതികരണവുമായി പ്രമുഖര്‍ രംഗത്ത്. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഉണ്ടായ പ്രതിഷേധ പ്രകടനങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയ്ക്ക് അസാധാരണ സുരക്ഷ ഒരുക്കിയത്.

കറുത്ത വസ്ത്രവും മാസ്‌കും വിലക്കപ്പെട്ട ദിവസം ജനാധിപത്യത്തിന്റെ കറുത്ത ദിനമാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി പ്രതികരിച്ചു. വിലക്ക് നീക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. വിലക്ക് തീര്‍ത്തും വിഡ്ഢിത്തമാണെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ പ്രതികരിച്ചു.

'മുഖ്യമന്ത്രി തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യം എന്താണെന്നാല്‍, പ്രതിഷേധങ്ങളുടെ ബലത്തില്‍ അധികാരത്തില്‍ എത്തിയ പാര്‍ട്ടിയുടെ തലവന്‍ എന്ന നിലയില്‍, ഇത്തരത്തിലുള്ള അക്രമരഹിതമായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ അദ്ദേഹത്തിന്റെ സര്‍ക്കാരിന് ധാര്‍മ്മികമായോ നിയമപരമായോ രാഷ്ട്രീയപരമായോ യാതൊരു അവകാശം ഇല്ല. ഈ നിരോധനം എത്രയും പെട്ടെന്നുതന്നെ എടുത്തുകളയണം'- തരൂര്‍ ആവശ്യപ്പെട്ടു.

എന്തുകൊണ്ടാണ് സര്‍ക്കാരും പൊലീസും കറുത്ത വസ്ത്രവും കറുത്ത മാസ്‌കും കാണുമ്പോള്‍ ഇത്ര അസ്വസ്ഥരാകുന്നതെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ ആരാഞ്ഞു. എന്ത് ധരിക്കണമെന്നത് ജനങ്ങളുടെ അവകാശമാണ്. തീര്‍ത്തും വിഡ്ഢിത്തമാണ് നടപടിയെന്നും അദ്ദേഹം പ്രതികരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.