സംസ്ഥാനത്ത് കറുത്ത മാസ്കും വസ്ത്രവും എന്തിന് വിലക്കി?; പ്രതിഷേധങ്ങൾക്ക് പിന്നാലെ എസ്പിമാരോട് വിശദീകരണം തേടി ഡിജിപി

സംസ്ഥാനത്ത് കറുത്ത മാസ്കും വസ്ത്രവും എന്തിന് വിലക്കി?; പ്രതിഷേധങ്ങൾക്ക് പിന്നാലെ എസ്പിമാരോട് വിശദീകരണം തേടി ഡിജിപി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടികളുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങളില്‍ നിന്ന് കറുത്ത മാസ്ക് ഊരിച്ചതില്‍ എസ്പിമാരോട് വിശദീകരണം തേടി ഡിജിപി അനില്‍കാന്ത്.

കണ്ണൂര്‍, കോഴിക്കോട്, കോട്ടയം, തൃശൂര്‍ എന്നീ നാല് ജില്ലകളിലെ എസ്പിമാരോടാണ് വിശദീകരണം തേടിയത്. മാസ്ക് ഊരിച്ചത് വിവാദമായതിന് പിന്നാലെ കറുത്ത മാസ്ക് വയ്ക്കരുതെന്ന വിലക്കില്ലെന്നായിരുന്നു പൊലീസിന്റെ അനൗദ്യോഗിക വിശദീകരണം.

വ്യാപക പ്രതിഷേധത്തെതുടര്‍ന്ന് കറുപ്പ് മാസ്കിനുള്ള അപ്രഖ്യാപിത നിരോധനം ഇന്നലെയാണ് പൊലീസ് പിന്‍വലിച്ചത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകള്‍ വലിയ വിവാദമുണ്ടാകുകയും പ്രതിപക്ഷം പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ചെയ്ത പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പരിപാടികളില്‍ കറുപ്പ് മാസ്കിനും വസ്ത്രത്തിനും ഞായറാഴ്ച മുതല്‍ പൊലീസ് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയത്.

പലരുടെയും കറുപ്പ് മാസ്ക് അഴിപ്പിച്ചു. പകരം മാസ്ക് നല്‍കി. കറുത്ത വസ്ത്രം ധരിച്ചവരെ പരിപാടികളിലേക്ക് കടത്തി വിട്ടില്ല. പൊലീസ് കറുത്ത മാസ്കും വസ്ത്രവും ധരിച്ചവരെ തടയുമ്പോഴും ഇവയ്ക്ക് ഒന്നും വിലക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.