തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഈ മാസം 27 വരെ റിമാണ്ട് ചെയ്തു. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. ഇരുവരുടെയും ജാമ്യാപേക്ഷയിൽ നാളെയും വാദം തുടരും
പ്രതികള്‍ നടത്തിയത് മുഖ്യമന്ത്രിക്കെതിരായ വധശ്രമമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഇ.പി ജയരാജൻ ഇല്ലായിരുന്നെങ്കില്‍ മുഖ്യമന്ത്രി ആശുപത്രിയിലാകുമായിരുന്നു. പ്രതികളെ റിമാന്‍ഡ് ചെയ്യണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
എന്നാൽ കൈയിൽ ഒരു മൊട്ടുസൂചി പോലുമില്ലാതെ എങ്ങനെ വധശ്രമെന്ന് പ്രതിഭാഗം ചോദിച്ചു.വധശ്രമം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ഇ പി ജയരാജന്റെ ഭാഗത്ത് നിന്നാണെന്നും പ്രതികളുടെ അഭിഭാഷകന്‍ വാദിച്ചു.
പ്രതികളെ പുറത്തു വിട്ടാല്‍ തെറ്റായ സന്ദേശമെന്ന് പ്രോസിക്യുഷന്‍ വാദിച്ചപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവരെ ജയിലില്‍ അടയ്ക്കുന്നതാണ് തെറ്റായ സന്ദേശമെന്ന് പ്രതിഭാഗം വാദിച്ചു. ഒന്നര മണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് പ്രതികളെ 27 വരെ റിമാന്‍ഡ് ചെയ്തത്.